പൊതുവിഭാഗത്തെക്കൂടി പദ്ധതിയിൽ
ഉൾപ്പെടുത്താൻ തീരുമാനം
കൊല്ലം: നഴ്സിംഗ് പഠനം പൂർത്തിയാക്കിയ പട്ടികജാതി വിഭാഗക്കാർക്ക് സർക്കാർ ആശുപത്രികളിൽ ജോലി നൽകുന്ന പദ്ധതി പൊതുവിഭാഗത്തിലേക്കും വ്യാപിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. അടുത്ത വാർഷിക പദ്ധതിയിൽ കൂടുതൽ പണം വകയിരുത്തി ജനറൽ വിഭാഗത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
നിലവിലെ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തിയാണ് ജില്ലാ പഞ്ചായത്ത് മാലാഖക്കൂട്ടം പദ്ധതി ആരംഭിച്ചത്. ഒരുമാസം മുമ്പ് പദ്ധതിയുടെ ഭാഗമായി നഴ്സിംഗ് പാസായ നൂറ് പട്ടികജാതിക്കാർക്ക് സർക്കാർ ആശുപത്രികളിൽ രണ്ട് വർഷത്തേക്ക് നിയമനം നൽകിയിരുന്നു. ജനറൽ നഴ്സിംഗ് പാസായവർക്ക് പതിനായിരം രൂപയും ബി.എസ് സി നഴ്സിംഗുകാർക്ക് 12500 രൂപയും ജില്ലാ പഞ്ചായത്ത് പ്രതിമാസം ഓണറേറിയം നൽകും. ഇതിന് പുറമേ സ്വദേശത്തെയും വിദേശത്തെയും വൻകിട സ്വകാര്യ ആശുപത്രികളിൽ നിയമനം ലഭിക്കുന്നതിന് സഹായകരമാകുന്ന തരത്തിൽ പരിചയ സർട്ടിഫിക്കറ്റും നൽകും. പദ്ധതിക്കായി 60 ലക്ഷം രൂപയാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്.
2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഒരുകോടി രൂപ വകയിരുത്തിയാണ് പൊതുവിഭാഗത്തിലുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കുന്നത്. 150 പേർക്കാകും ആദ്യഘട്ടത്തിൽ രണ്ട് വർഷത്തേക്ക് നിയമനം നൽകുക. ഇതോടെ മാലാഖക്കൂട്ടം പദ്ധതിയിലൂടെ ജോലി ലഭിക്കുന്നവരുടെ എണ്ണം അടുത്ത വർഷം 250 ആകും. രണ്ട് വർഷത്തിനുള്ളിൽ ഇവർക്ക് മറ്റ് ജോലികൾ ലഭിച്ചില്ലെങ്കിൽ നിയമന കാലയളവ് നീട്ടി നൽകാനും ആലോചനയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.
'' ആയിരക്കണക്കിന് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്. ഈ ഘട്ടത്തിലാണ് മാലാഖക്കൂട്ടം എന്ന നൂതന പദ്ധതി ആവിഷ്കരിച്ചത്. പട്ടികജാതിക്കാർക്കായി ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ തന്നെ ജില്ലാ പഞ്ചായത്തിന് വലിയ അഭിനന്ദനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് പൊതുവിഭാഗത്തിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.''
അനിൽ.എസ്. കല്ലേലിഭാഗം,
അദ്ധ്യക്ഷൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |