തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരും മുഖ്യമന്ത്രിയും നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. മേൽനോട്ട സമിതി യോഗം ചേരണമെന്നുപോലും ആവശ്യപ്പെടുന്നില്ല. മുഖ്യമന്ത്രി ആരുമായും ചർച്ച നടത്തുന്നില്ല. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിതും മേൽനോട്ട സമിതിയിൽ തമിഴ്നാടിന് അനുകൂലമായി തീരുമാനമെടുത്തതും സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ് ദുർബലമാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതും രാത്രിയിൽ വെള്ളം തുറന്നുവിടുന്നതിനെ എതിർക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുക്കണം.
തമിഴ്നാട് ജലം തുറന്നുവിടുന്നത് വേദനാജനകമാണെന്ന ജലവിഭവ മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. വെള്ളം തുറന്നുവിടുന്നത് മുൻകൂട്ടി അറിയിക്കുമെന്നും രാത്രികാലങ്ങളിൽ ഷട്ടർ തുറക്കില്ലെന്നും കേരള, തമിഴ്നാട് പ്രതിനിധികൾ അംഗമായുള്ള ഡാം മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. എന്നാൽ തുടർച്ചയായി രാത്രിയിൽ തമിഴ്നാട് വെള്ളം തുറന്നുവിടുകയാണ്. അതിനെതിരെ പ്രതികരിക്കാനോ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാനോ പിണറായി വിജയൻ ഇതുവരെ തയാറായിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |