സിയോൾ : ഉത്തര കൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ പിറന്നാൾ രാജ്യം മുഴുവൻ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്കെല്ലാം മധുരപലഹാരങ്ങൾ ഉണ്ടാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കിം ജോങ് ഉന്നിന്റെ ആഗ്രഹം കുട്ടികൾക്ക് സന്തോഷം പകരുമെങ്കിലും, അതിൽ രാജ്യത്തെ മുതിർന്ന പൗരൻമാർ അക്ഷമരാണ്. കാരണം മിഠായികൾ നിർമ്മിക്കുന്നതിനുള്ള ചെലവ് ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുവാനാണ് പ്രാദേശിക ഭരണകൂടങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
മധുരപലഹാരങ്ങൾ നിർമ്മിക്കാൻ ചേരുവകൾക്കായി പണം നൽകണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നതായി റേഡിയോ ഫ്രീ ഏഷ്യയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനായി ചില പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ ഓരോ വീടിനും നികുതി ചുമത്തിയിട്ടുമുണ്ട്. അധികമായി കിട്ടുന്ന ഈ തുക കൊണ്ട് സർക്കാരുകൾക്ക് മാവും പഞ്ചസാരയും പോലുള്ള മിഠായി ചേരുവകൾ വാങ്ങാൻ കഴിയും. എന്നാൽ ചില പ്രദേശങ്ങളിലെ കുടുംബങ്ങളോട് മിഠായി നിർമ്മാണത്തിന് മുട്ട സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് വിപണികളിൽ മുട്ടയുടെ ക്ഷാമത്തിന് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട്. കിം ജോങ് ഉന്നിന്റെ ജന്മദിനത്തിൽ കുട്ടികൾക്ക് മിഠായി ഉണ്ടാക്കാനായി അധികാരികൾ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്.
ഉത്തര കൊറിയയിൽ 'ജന്മദിന മിഠായി' നൽകൽ ഭരണകൂടത്തിന്റെ ആദ്യത്തെ ഏകാധിപതിയും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സുങ്ങിന്റെ ഭരണകാലം മുതലുള്ളതാണ്. എന്നാൽ ഉത്തര കൊറിയ കടുത്ത ദാരിദ്രത്തിലും, ഭക്ഷ്യക്ഷാമത്തിലൂടെയും കടന്ന് പോകുന്നതിനാലാണ് മിഠായി വിതരണത്തിനായി പിരിവെടുക്കേണ്ട അവസ്ഥയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |