ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ നാല് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ കെട്ടിവലിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം. കൗമാരക്കാരിയായ യുവതി ഉൾപ്പെടെയുള്ള നാല് സ്ത്രീകളാണ് ക്രൂരമായ മർദ്ദനത്തിനിരയായത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീകൾ മാലിന്യം ശേഖരിക്കാനാണ് എത്തിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. മർദ്ദനമേൽക്കുന്നതിനിടെ സ്ത്രീകൾ ഒരു തുണ്ട് വസ്ത്രം നല്കണമെന്ന് നാട്ടുകാരോട് കേണപേക്ഷിച്ചെങ്കിലും ഒരാൾ പോലും പ്രതികരിക്കാൻ തയ്യാറായില്ല. ഒരു മണിക്കൂറോളമാണ് ഇവരെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു. ബാവ ചക്ക് മാർക്കറ്റിൽ മാലിന്യം ശേഖരിക്കാൻ എത്തിയതായിരുന്നു തങ്ങളെന്ന് സ്ത്രീകൾ പൊലീസിനോട് പറഞ്ഞു. ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച് ഒരു കടയിലെത്തിയെങ്കിലും മോഷ്ടാക്കളാണെന്നാരോപിച്ച് കടയുടമ, മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |