ആലുവ: ഭർത്തൃ ഭവനത്തിലെ മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്നും പൊലീസ് സ്റ്റേഷനിലെ അപമാനം സഹിക്കാനാകാതെയും നിയമ വിദ്യാർത്ഥിനി ആലുവ എടയപ്പറം കക്കാട്ട് വീട്ടിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐക്കെതിരെ കുടുംബം കോടതിയെ സമീപിക്കും.
സംഭവം നടക്കുമ്പോൾ സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന സി.എൽ. സുധീറിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് 'കേരളകൗമുദി'യോട് പറഞ്ഞു. പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ സി.ഐയെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി.ഐ മോശമായി പെരുമാറിയെന്ന ആക്ഷേപവും മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ സി.ഐക്കെതിരായ പരാമർശത്തിന്റെ കാരണവും അന്വേഷിക്കാൻ സിറ്റി ട്രാഫിക്ക് എ.സി.പി ഷെൽബിയെ ഡി.ജി.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.ഐക്കെതിരായ അന്വേഷണം ഊർജിതമായി നടക്കുന്നതായി പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും മോഫിയയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ വിശ്വാസമില്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്.
നവംബർ 22നാണ് മോഫിയ ആലുവയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്.
കുറ്റക്കാർ
കോതമംഗലം സ്വദേശികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ കാക്കനാട് ജയിലിൽ റിമാൻഡിലാണ്.
പ്രണയവിവാഹം ആത്മഹത്യയിൽ കലാശിച്ചു
എട്ടു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണെന്നും പറഞ്ഞ് സുഹൈൽ പീഡിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |