ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് (@narendramodi) ഹാക്ക് ചെയ്തു.
ഇന്ത്യയിൽ ബിറ്റ്‌കോയ്ൻ നിയമാനുസൃതമാക്കിയെന്നും സർക്കാർ 500 ബിറ്റ്‌കോയ്ൻ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.
പലരും മോദിയുടെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയി. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ വ്യാപകമായി ഈ ട്വീറ്റ് ഷെയർ ചെയ്തു. ഇതിന് ശേഷമാണ് ട്വിറ്ററിന് ഔദ്യോഗിക പരാതി നൽകി അക്കൗണ്ട് തിരിച്ചുപിടിച്ചത്. ഉടനെ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ഇന്നലെ പുലർച്ചെയായിരുന്നു അമ്പരപ്പിച്ച സംഭവം.
പുലർച്ചെ 3.18 ഓടെ മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്‌കോയിൻ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.സൈബർ സുരക്ഷാ വീഴ്ചയാണിതെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെടവെ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്ന് കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ ചോദിച്ചു.
2020 സെപ്തംബറിലും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്പും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |