ന്യൂയോര്‍ക്ക്: 1961 ൽ ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ അലൻ ഷെപ്പേർഡിന്റെ മകൾ, 60 വർഷങ്ങൾക്കിപ്പുറം അച്ഛന്റെ പാത പിന്തുടർന്ന് ബഹിരാകാശം കണ്ടു. പിതാവിന്റെ തന്നെ പേരിലുള്ള ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പേർഡ് റോക്കറ്റിലേറിയാണ് മകൾ ലോറ ഷെപ്പേർഡ് ചർച്ച്ലി (74) ബഹിരാകാശത്തേക്ക് പറന്ന് ഭാരമില്ലായ്മ അനുഭവിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.45ന് ടെക്സസിൽ നിന്നാണ് ലോറയടക്കം ആറുപേരുമായി റോക്കറ്റ് കുതിച്ചത്. നാല് സ്വകാര്യവ്യക്തികളും അമേരിക്കൻ ടെലിവിഷൻ താരം മൈക്കൽ സ്ട്രഹാനുമാണ് ലാറയ്ക്കൊപ്പം സഹയാത്രികരായുണ്ടായിരുന്നത്. ബഹിരാകാശത്തിന്റെ 100 കിലോമീറ്റർ പരിധിയിൽ സഞ്ചരിച്ച് 10 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കിയ സംഘം ടെക്സസിലെ മരുഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങി. ഇവരെ സ്വീകരിക്കാനായി ബ്ലൂ ഒറിജിൻ മേധാവി ജഫ് ബെസോസും എത്തിയിരുന്നു. നാസയുടെ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡ് ചന്ദ്രനിൽ കാലുകുത്തുന്ന അഞ്ചാമത്തെ വ്യക്തി കൂടിയാണ്. അലൻ ഷെപ്പേർഡിനോടുള്ള ആദരസൂചകമായാണ് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ ബഹിരാകാശകമ്പനി ബഹിരാകാശ വിനോദ സഞ്ചാരത്തിനായി വികസിപ്പിച്ച റോക്കറ്റിന് 'ന്യൂ ഷെപ്പേർഡ്' എന്ന് പേരുനൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |