ആലപ്പുഴ: ബാലചൂഷണം തടയാൻ വനിതാ - ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതി കുരുന്നുകൾക്ക് കൈത്താങ്ങാകുന്നു. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ രക്ഷിച്ചത് 565 കുട്ടികളെയാണ്. 2018 നവംബർ 18 മുതൽ 2021 നവംബർ വരെയുള്ള കണക്കാണിത്.
ബാലവേല, ബാലഭിക്ഷാടനം, തെരുവുബാല്യ മുക്തി എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. താരതമ്യേന ബാലവേല കുറവുള്ള കേരളത്തെ 2012ൽ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ വീടുവിട്ടിറങ്ങിയവർ, ഇതരസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലാണ് ബാല ചൂഷണം കൂടുതലായി റിപ്പോർട്ട് ചെയ്തതത്.
മോചിപ്പിച്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് രക്ഷിതാക്കൾക്ക് കൈമാറും. അല്ലെങ്കിൽ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പുനരധിവാസം, വൈദ്യസഹായം, വിദ്യാഭ്യാസം ഉൾപ്പെടെ ഏർപ്പെടുത്തും. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങൾക്കും വിവരങ്ങൾ അറിയിക്കാം
1. അലഞ്ഞുതിരിയുന്നവരുടെ വിവരം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിക്കണം
2. ബാലവേല വിവരങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം
3. സത്യമെന്ന് ബോദ്ധ്യപ്പെട്ടാൽ വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപ പാരിതോഷികം
4. ജില്ലാ ശിശുസംരക്ഷണ ഓഫീസറെയാണ് വിവരം അറിയിക്കേണ്ടത്
5. ബാലവേല കണ്ടെത്തിയാൽ ആറ് മുതൽ രണ്ടുവർഷം വരെ തടവ് ലഭിക്കാം
ജില്ലയിൽ രക്ഷിച്ച കുട്ടികൾ: 55 (3 വർഷത്തിനിടെ)
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ടോൾഫ്രീ നമ്പർ: 1098,1517
""
ബാലവേല, ഭിക്ഷാടനം, ചൂഷണം എന്നിവയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് ശക്തമായ നടപടി തുടരും. എല്ലാ ഇതര സംസ്ഥാന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധചെലുത്തുന്നുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |