കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാക്കളുടെ കഴുത്തിൽ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പ് വീട്ടിൽ എബിൻചന്ദാണ് (34) പിടിയിലായത്. 9ന് രാത്രി താന്നി തീരദേശ റോഡിലൂടെ കാറിൽ സഞ്ചരിച്ച് കൊണ്ടിരുന്ന യുവാക്കൾക്കാണ് പരിക്കേറ്റത്. ഇവരുടെ കാറിന് മുന്നിൽ പോയ പിക്ക്അപ്പ് വാൻ ഓടിച്ചിരുന്ന എബിൻചന്ദ് കാറിന് സൈഡ് കൊടുക്കാത്തതെ തുടർന്ന് യുവാക്കൾ ഓവർടേക്ക് ചെയ്ത് പിക്ക്അപ്പ് വാൻ തടഞ്ഞ് ചോദ്യം ചെയ്തു. പ്രകോപിതരായ ഇയാളും സുഹൃത്തുക്കളും ചേർന്ന് കാറിലുള്ളവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വാളത്തുംഗൽ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീൻ, നസീം എന്നിവർക്കാണ് പരിക്കേറ്റത്. കേസിലുൾപ്പെട്ട സാജൻ യോശുദാസ്, സിമിൻ എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഒളിവിലായിരുന്ന എബിൻചന്ദിനെ താന്നിയിൽ നിന്നാണ് പിടികൂടിയത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനുപരൂപ, പ്രകാശ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ മനാഫ്, അമൽ കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |