SignIn
Kerala Kaumudi Online
Thursday, 19 September 2024 6.58 AM IST

കണ്ണിലെ ഇരുട്ടിലും ലിഫിന പൊരുതുന്നു,​ കോളേജ് അദ്ധ്യാപികയാവാൻ

Increase Font Size Decrease Font Size Print Page
liza
ലാപ്ടോപ്പിൽ നോട്ട് തയ്യാറാക്കുന്ന ലിഫിന

കൊല്ലം:നാലര വയസുള്ളപ്പോഴാണ് ലിഫിനയുടെ ഒരു കണ്ണിന്റെ കാഴ്ച പോയത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടാമത്തെ കണ്ണിലും ഇരുട്ടുകയറി.

ആ ഇരുട്ടിലും ലിഫിന വളർന്നു,​ മനസിൽ നിറയെ വെളിച്ചവുമായി... ശുഭാപ്തി വിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും വെളിച്ചത്തിൽ ലിഫിന പൊരുതുകയാണ്. കോളേജ് അദ്ധ്യാപികയാവണം. അതാണ് ലക്ഷ്യം.

പടിഞ്ഞാറെ കല്ലട ലിനുഭവനത്തിൽ, കോൺട്രാക്‌ടർ ജോസിന്റെയും റീത്താമ്മയുടെയും നാല് മക്കളിൽ ഇളയവളാണ് ലിഫി​ന. ഒരു ദിവസം കുഞ്ഞു ലിഫിന സഹോദരിമാർക്കൊപ്പം പള്ളിയിലെ സ്‌കൂളിൽ വെറുതേ ചെന്നപ്പോൾ കോങ്കണ്ണ് പോലെ തോന്നുന്നതായി ടീച്ചർ പറഞ്ഞു.

പിന്നെ പല ആശുപത്രികളും കയറിയിറങ്ങി. അപ്പോഴേക്കും ആ കണ്ണിന്റെ കാഴ്ച പോയി. വൈകിയാണ് ബ്രെയിൻ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. അതിന്റെ ചികിത്സയ്ക്കിടെ ഒന്നാംക്ലാസിൽ വച്ച് അടുത്ത കണ്ണിന്റെ കാഴ്ചയും നഷ്ടമായി. പക്ഷേ പഠനം മുടക്കിയില്ല.

എസ്.എസ്.എൽ.സിയും പ്ലസ് ടുവും ഉയർന്ന ഗ്രേഡുകളോടെ വിജയിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസിൽ പാസായി. എം.എ പഠനത്തിനിടെ ആദ്യശ്രമത്തിൽ തന്നെ നെറ്റ് പാസായി. ഇപ്പോൾ കായംകുളത്ത് കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ ബിഎഡ് പഠി​ക്കുന്നു.

എം.എ വരെ അച്ഛനോ സഹോദരങ്ങളോ ആണ് സ്കൂളിലും കോളേജിലും കൊണ്ടാക്കിയത്. ഇപ്പോൾ ചവറ വരെ അച്ഛൻ എത്തി​ക്കും. അവിടെ നിന്നു ടീച്ചർക്കൊപ്പം ബസിൽ കോളേജിലേക്ക് പോകും. കൂട്ടുകാർ എല്ലാത്തിനും ഒപ്പമുണ്ട്. ടീച്ചർമാർ പഠിപ്പിക്കുന്നത് മനസിൽ കുറിക്കും. കൂട്ടുകാരുടെ നോട്ട് വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുക്കും. ബി ടെക് പാസായ സഹോദരി ലിജ അതെല്ലാം പല ആവർത്തി വായിച്ച് കേൾപ്പിക്കും. റെക്കോർഡ് ചെയ്തും നൽകും. സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.

ഒരുവിഷമം മാത്രം

സ്കൂളിലും കോളേജിലുമൊക്കെ കൂട്ടുകാർ ആഘോഷങ്ങൾക്കിടയിൽ തുള്ളിച്ചാടുമ്പോൾ, നല്ല സിനിമകളെക്കുറിച്ച് പറയുമ്പോൾ, ലിഫിനയുടെ മനസിൽ ചെറിയ വിഷമം തോന്നും. അപ്പോൾ കഷ്ടപ്പെട്ട് വളർത്തിയ അച്ഛനെയും അമ്മയെയും സഹോദരിമാരെയും ഓർക്കും. അതോടെ വിഷമം മാറും. കണ്ണിൽ ഇരുട്ട് നിറയുന്നതിന് മുമ്പ് മനസിൽ പതിഞ്ഞ ചിത്രങ്ങളെല്ലാം ലിഫിനയുടെ ഓർമ്മകളിലുണ്ട്. കുട്ടിക്കാലത്ത് പള്ളിയിൽ ഓർഗൻ പഠിക്കാൻ ഫാദറിനൊപ്പം കൂടുമായിരുന്നു. കാര്യമായി പഠിച്ചില്ലെങ്കിലും അമ്മയെയും അച്ഛനെയും സന്തോഷിപ്പിക്കാൻ ലിഫിന ഓർഗനിൽ വിരലുകളോടിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPECIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.