തിരുവനന്തപുരം: ലിസ്റ്റിൽ ഉൾപ്പെട്ട 24 പേർക്ക് ഉടൻ നിയമനം നൽകുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ പതിനാറു ദിവസമായി കായികതാരങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു. മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബാക്കിയുള്ള 47 പേരുടെ നിയമനകാര്യത്തിൽ എട്ടംഗസമിതിയെയും സർക്കാർ നിയോഗിച്ചു. അവരുടെ നിയമന കാര്യം 45 ദിവസത്തിനുള്ളിൽ സ്പെഷ്യൽ കേസായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് സമരക്കാർ പറഞ്ഞു.
കഴിഞ്ഞദിവസം രണ്ടുമണിക്കൂർ കാത്തിരുന്നിട്ടും മന്ത്രി ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത് ഇവരിൽ ഏറെ നിരാശ ഉളവാക്കിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ സമരക്കാർ നിലത്തിഴഞ്ഞ് പ്രതിഷേധിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ചർച്ചയ്ക്കെത്തണമെന്ന അറിയിപ്പ് ലഭിച്ചത്. സ്പോർട്സ് ഡയറക്ടർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ തുടക്കം മുതൽ അനുകൂല പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് താരങ്ങൾ പറഞ്ഞു. കായിക താരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു സമിതിയെ വയ്ക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം സമരം ചെയ്യുന്നവരുടെ പ്രതിനിധികളും അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ കായിക താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു. സമരത്തിൽ പങ്കെടുത്തവരെല്ലാം ഇന്ന് രാവിലെയോടെ നാടുകളിലേക്ക് മടങ്ങും.
44 കായിക താരങ്ങളാണ് ഈ മാസം ഒന്ന് മുതൽ സ്പോർട്സ് ക്വാട്ട നിയമനങ്ങൾക്കായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയത്.
2010- 14 കാലയളവിൽ വിവിധ ദേശീയ മത്സരങ്ങളിൽ മെഡൽ നേടി സ്പോർട്സ് ക്വാട്ട നിയമന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അവശേഷിക്കുന്ന 71 പേർക്ക് നിയമനം നൽകണമെന്നായിരുന്നു ആവശ്യം.
സാങ്കേതികപ്രശ്നങ്ങളിൽ കുടുങ്ങിയതാണ് നിയമനം വൈകാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്.
കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സർക്കാരാണിത്: മന്ത്രി വി. അബ്ദുറഹിമാൻ
കായിക താരങ്ങൾക്ക് മികച്ച പ്രോത്സാഹനം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. അത്തരം കാര്യങ്ങളിൽ അനുകൂല നിലപാടു തന്നെയാണ് കൈക്കൊള്ളുക. ഒരു ഫയൽ പ്രോസസ് ചെയ്യുമ്പോൾ അതിന്റേതായ കാലതാമസം ഉണ്ടാകും. അതുമാത്രമാണ് ഇവിടെയും നടന്നത്. നിലവിലെ ലിസ്റ്റിലുള്ള ആളുകൾ ജോലി നൽകണമെന്ന ആവശ്യമാണ് കായികതാരങ്ങൾ സർക്കാരിനു മുന്നിൽ വച്ചത്. അതിൽ ഇൗ സർക്കാരിന് മറിച്ചൊരു നിലപാടില്ല. 24 പേരുടെ പ്രോസസ് കഴിഞ്ഞു. അവർക്ക് ഉടൻ നിയമനം നൽകും. മറ്റുള്ളവർക്കായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |