പോത്തൻകോട് : സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ തടഞ്ഞ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും പതിനേഴുകാരിയായ മകളെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെ പോത്തൻകോട് പൊലീസ് പിടികൂടി. അണ്ടൂർക്കോണം വെള്ളൂർ മുബിനാ മൻസിലിൽ ഫൈസൽ (23), അണ്ടൂർക്കോണം ചേമ്പാല, വിളയിൽ വീട്ടിൽ ആഷിക് (22), കൊയ്ത്തൂർക്കോണം, വെള്ളൂർ, പണയിൽ വീട്ടിൽ നൗഫൽ (27) എന്നിവരാണ് പിടിയിലായത്.
കരുനാഗപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ ഇവർ ഒളിച്ച് താമസിക്കുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്ത കരുനാഗപ്പള്ളി സ്വദേശി റിയാസിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിയാസിന്റെ ഫോണിൽ നിന്ന് അണ്ടൂർക്കോണത്തെ ഒരു സുഹൃത്തിനെ ഫൈസൽ വിളിച്ചതായി മനസിലാക്കിയ പൊലീസ് ഫോൺ നിരീക്ഷണത്തിലൂടെയാണ് ഒളിത്താവളം വളഞ്ഞ് പ്രതികളെ പിടികൂടിയത്.
വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയ ഷായ്ക്കും മകൾക്കുമാണ് നാലംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഏൽക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30നായിരുന്നു സംഭവം. മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അസഭ്യം വിളിച്ചുകൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്ന് ഷായുടെ മുഖത്തടിക്കുകയായിരുന്നു. പിതാവിനെ മർദ്ദിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ച പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മുതുകത്ത് ഇടിച്ചു. കിംസ് ആശുപത്രിയിൽ ഫാർമസിസ്റ്റായ ഭാര്യയെ ആശുപത്രിയിൽ വിട്ടശേഷം കാറിൽ മകളുമൊത്ത് പോത്തൻകോട് വഴി വെഞ്ഞാറമ്മൂടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അക്രമിസംഘം വാഹനത്തിൽ കയറി ശ്രീകാര്യം ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് എതിർ ഭാഗത്ത് നിന്ന് ഷായുടെ കാർ വന്നത്. ട്രാഫിക് കുരുക്കിൽപ്പട്ടതിനാൽ മാറ്റാൻ താമസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ആക്രമണം പലരും കണ്ടു നിന്നെങ്കിലും ഗുണ്ടകളായതിനാൽ ഇടപെട്ടില്ല.രണ്ടാം വട്ടവും ആക്രമണത്തിന് മുതിർന്നതോടെ പെൺകുട്ടി കാറിൽ നിന്നിറങ്ങിയോടി തൊട്ടടുത്ത ഹോട്ടലിൽ അഭയം പ്രാപിച്ചു. അക്രമത്തിന് ശേഷം സ്ഥലം വിട്ട പ്രതികൾ കുറച്ചകലെയുള്ള ബാർ ഹോട്ടലിൽ
കയറി സെക്യൂരിറ്റി ജീവനക്കാരനുൾപ്പെടെ നാലുപേരെ മർദ്ദിച്ചു. മർദ്ദനത്തിന് ഇരയായവർ പരാതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |