അമരാവതി: ജഡ്ജിമാർ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെന്നത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. വിജയവാഡയിലെ ശ്രീ ലാവു വെങ്കടേശ്വരലു എൻഡോവ്‌മെന്റ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പി കഴിഞ്ഞ ദിവസം ജഡ്ജി നിയമനത്തെക്കുറിച്ച് പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്രകാരം കെട്ടുകഥ പറയുന്നത് ഒരു ഫാഷനായിരിക്കുകയാണ്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളിൽ ഒരു കക്ഷി മാത്രമാണ് ജുഡിഷ്യറിയെന്നതാണ് യാഥാർത്ഥ്യം.
ജഡ്ജി നിയമന നടപടിക്രമങ്ങളിൽ കേന്ദ്ര നിയമ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ, ഗവർണർമാർ, ഹൈക്കോടതി കൊളീജിയം, ഇന്റലിജൻസ് ബ്യൂറോ, എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളും വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ട്.
എല്ലാം അറിയുന്നവരും തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളാണ് ജുഡിഷ്യറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സാങ്കേതിക മേഖലയിലെ മാറ്റങ്ങൾക്ക് പിന്നിലാകരുത് നമ്മുടെ ധാരണകളും നിയമങ്ങളും. നാം ഇപ്പോഴും ഇന്റർനെറ്റിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ, സാങ്കേതികവിദഗ്ദ്ധർ മെറ്റാവേഴ്സിനെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |