മാഞ്ചസ്റ്റർ: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി.
ആദ്യ 25 മിനിട്ടിനുള്ളിൽ നാലു ഗോളുകൾക്ക് മുന്നിലെത്തിയിരുന്ന സിറ്റിക്കെതിരേ ലെസ്റ്റർ മൂന്ന് ഗോളടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ രണ്ടു ഗോളുകൾ കൂടി നേടി സിറ്റി വിജയം പിടിക്കുകയായിരുന്നു.
അഞ്ചാം മിനിട്ടിൽ കെവിൻ ഡിബ്രുയാനാണ് സിറ്റിയുടെ ഗോളടി തുടങ്ങിവെച്ചത്. 14-ാം മിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റിയാദ് മഹ്‌റേസ് ലീഡുയർത്തി. 21-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും 25-ാം മിനിട്ടിൽ അടുത്ത പെനാൽറ്റിയിലൂടെ റഹീം സ്റ്റെർലിംഗും സ്‌കോർ ചെയ്തതോടെ സിറ്റി 4-0ത്തിന് മുന്നിലെത്തി.
ആദ്യ പകുതിയിൽ തുടർന്നുള്ള സമയം പിടിച്ചുനിന്ന ലെസ്റ്റർ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 55-ാം മിനിട്ടിൽ മാഡിസന്റെ ഗോളിൽ മറുപടിക്ക് തുടക്കമിട്ട അവർ 59-ാം മിനിട്ടിൽ ലൂക്ക്മാനിലൂടെയും 65-ാം മിനിട്ടിൽ ഇഹെനാചോയിലൂടെയും സ്‌കോർ ചെയ്തു.
വീണ്ടും ഗോൾ നേടാൻ ലെസ്റ്റർ ശ്രമം നടത്തുന്നതിനിടെ 69-ാം മിനിട്ടിൽ ഐമെറിക് ലപോർട്ടെയിലൂടെ സിറ്റി വീണ്ടും സ്‌കോർ ചെയ്തു. പിന്നാലെ 87-ാം മിനിട്ടിൽ സ്റ്റെർലിംഗ് രണ്ടാം ഗോളും കണ്ടെത്തിയതോടെ സിറ്റി മത്സരം സ്വന്തമാക്കി.
ലീഗിൽ 19 മത്സരങ്ങളിൽ നിന്ന് 47 പോയന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തിരിച്ചടിച്ച് നേടി ചെൽസി
പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആസ്റ്റണ്‍ വില്ലയെ കീഴടക്കി.ആദ്യം ഗോൾ വഴങ്ങിയശേഷമായിരുന്നു ചെൽസിയുടെ ജയം.
മത്സരത്തിന്റെ 28-ാം മിനിട്ടിൽ ചെൽസി താരം റീസ് ജെയിംസിന്റെ സെൽഫ് ഗോളിലൂടെയാണ് ആസ്റ്റണ്‍ വില്ല മുന്നിലെത്തിയത്. ടാർഗറ്റിന്റെ ഷോട്ട് റീസ് ജെയിംസിന്റെ തലയിൽ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
എന്നാൽ 34-ാം മിനിട്ടില്‍ ജോർജിന്യോയുടെ പെനാൽറ്റി ഗോളിൽ ചെൽസി ഒപ്പമെത്തി. ഹഡ്‌സൺ ഒഡോയിക്കെതിരായ ആസ്റ്റൺ വില്ല താരം ക്യാഷിന്റെ ഫൗളിനെ തുടർന്നായിരുന്നു പെനാൽറ്റി.
തുടർന്ന് രണ്ടാം പകുതിയിൽ റൊമേലു ലുക്കാക്കു കളത്തിലിറങ്ങിയതോടെ ചെൽസി മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. 56-ാം മിനിട്ടിൽ ഒഡോയിയുടെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ലുക്കാക്കു ചെൽസിയെ മുന്നിലെത്തിച്ചു. പിന്നാലെ ഇൻജുറി ടൈമിൽ ചെൽസിക്ക് ഒരു പെനാൽറ്റി കൂടി നേടിക്കൊടുക്കാനും ലുക്കാക്കുവിനായി. ഇത്തവണയും ജോർജിന്യോയാണ് കിക്ക് വലയിലെത്തിച്ചത്.
19 മത്സരങ്ങളിൽ നിന്ന് 41 പോയിന്റായ ചെൽസി പട്ടികയിൽ മൂന്നാമതാണ്.18കളികളിൽ നിന്ന് 41 പോയിന്റുള്ള ലിവർപൂളാണ് രണ്ടാമത്.
അഞ്ചടിച്ച് ആഴ്സനൽ നാലാമത്
പ്രിമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് നോർവിച്ച് സിറ്റിയെ കീഴടക്കിയ ആഴ്സനൽ പോയിന്റ് പട്ടികയിൽ നാലാമതേക്ക് ഉയർന്നു. നോർവിച്ചിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സാക്ക ഇരട്ട ഗോളുകൾ നേടി.ടിയേണി,ലക്കാസറ്റെ, സ്മിത്ത് റോവേ എന്നിവർ ഓരോ ഗോളടിച്ചു.
ആറാം മിനിട്ടിലായിരുന്നു സാക്കയുടെ ആദ്യ ഗോൾ.44-ാം മിനിട്ടിൽ ടിയേണി ലീഡ് 2-0ആയി ഉയർത്തി. രണ്ടാം പകുതിയിലായിരുന്നു മറ്റ് മൂന്നുഗോളുകൾ.രണ്ടാം പകുതിയിലും സാക്കയാണ് സ്കോറിംഗിന് തുടക്കമിട്ടത്.67-ാം മിനിട്ടിലായിരുന്നു സാക്കയുടെ രണ്ടാം ഗോൾ. ലക്കാസറ്റെ 84-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് സ്കോർ ചെയ്തത്. ഇൻജുറി ടൈമിലാണ് റോവേ പട്ടിക പൂർത്തിയാക്കിയത്.
ലീഗിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയ ആഴ്സനലിന് 19 മത്സരങ്ങളിൽ നിന്ന് 35 പോയിന്റാണുള്ളത്.
ലീഗിലെ മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം 3-0ത്തിന് ക്രിസ്റ്റൽ പാലസിനെയും
സതാംപ്ടൺ 3-2ന് വെസ്റ്റ്ഹാമിനെയും ബ്രൈറ്റൺ 2-0ത്തിന് ബ്രെന്റ് ഫോർഡിനെയും കീഴടക്കി.ഹാരി കേൻ, ലൂക്കാസ് മൗറ,സൺ ഹ്യൂംഗ് മിൻ എന്നിവരാണ് ക്രിസ്റ്റൽ പാലസിനെതിരെ ടോട്ടൻഹാമിനായി ഗോളുകൾ നേടിയത്. 37-ാം മിനിട്ടിൽ സാഹ രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതിനെത്തുടർന്ന് 10 പേരുമായാണ് ക്രിസ്റ്റൽ പാലസ് കളിച്ചത്.
16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ടോട്ടൻഹാം പട്ടികയിൽ അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |