കാസർകോട്: സിൽവർ ലൈൻ പദ്ധതിയിൽ ശശി തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമാണെന്നും ഇക്കാര്യം പരസ്യമായി അദ്ദേഹം പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ല എന്നാണ് തരൂർ പറഞ്ഞത്. അല്ലാതെ എതിർപ്പുണ്ടെന്നോ, പിന്തുണയ്ക്കുന്നുവെന്നോ അല്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് താൻ വിശദമായ ഒരു കത്ത് തരൂരിന് നൽകി. യു.ഡി.എഫ് എന്തുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നത് എന്ന് ബോധ്യമായെന്ന് തരൂർ എനിക്ക് മറുപടി കത്തും നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ വരെ പരിഹസിക്കുകയാണ്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് കോടതി വിലക്കിയാൽ കരിങ്കൽ ഇട്ടേക്കാം എന്നാണ് സർക്കാർ തീരുമാനം. നിയമസഭയിൽ ചർച്ചചെയ്യാത്ത ഒരു പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിച്ചാൽ പ്രതിപക്ഷത്തെ ജനം കൈകാര്യംചെയ്യും. എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും അക്കാര്യം ചൂണ്ടിക്കാട്ടുന്നവരെയും വെല്ലുവിളിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ടുപോകുന്നത്. ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. കേരളത്തെ തന്നെ ഇല്ലാതാക്കുന്ന, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് ഇത്രയും വാശി നല്ലതല്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |