കടയ്ക്കാവൂർ : യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയത് കൊലപാതകം. സുഹൃത്തായ പ്രതി മണനാക്ക് ഭജനമഠം കിഴക്കതിൽ പുത്തൻ വീട്ടിൽ മോഹനൻ (56) കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. എൽ.ഐ.സി ഏജന്റായിരുന്ന ജെസ്സിയെ (54) കഴിഞ്ഞ 18ന് വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. അന്ന് രാത്രി പത്തരയോടെയാണ് വർക്കല അയന്തി പാലത്തിന് സമീപം മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. മോഹനൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതും ജെസ്സിയുമായുള്ള സൗഹൃദം കുടുംബത്തിലുണ്ടാക്കിയ അസ്വാരസ്യങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് മകൾ പരാതി നൽകിയിരുന്നു. കൂടാതെ, മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലായിരുന്നു. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം ഓട്ടോറിക്ഷയിൽ മോഹനനുമാെത്ത് ജെസ്സി സഞ്ചരിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഹനനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭർത്താവ് മരിച്ച ശേഷം മൂന്ന് വർഷത്തിലേറെയായി ജെസ്സി മോഹനനുമായി സൗഹൃദത്തിലായിരുന്നു. അയന്തി പാലത്തിന് സമീപത്തെ വീട്ടിൽ നിന്ന് വൻതുകയ്ക്കുള്ള പോളിസി എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ആളൊഴിഞ്ഞ ഭാഗത്ത് ജെസ്സിയെ എത്തിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തൂവാല കൊണ്ട് ജെസ്സിയുടെ വായ പൊത്തിപ്പിടിക്കുകയും ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ആഭരണങ്ങൾ ഉൗരിയെടുത്ത ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചു. പിന്നീട് വന്ന ട്രെയിൻ മൃതദേഹത്തിൽ കയറിയിറങ്ങിയ ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് പോയത്.
ജെസ്സിയുടെ മാല വിറ്റ മോഹനൻ സന്ദർശക വിസയിൽ ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ജെസ്സിയെ കൊലപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് തെളിവെടുപ്പിനിടെ മോഹനൻ പറഞ്ഞു. ബാക്കി ആഭരണങ്ങൾ മോഹനന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ജെസ്സിയുടെ ഭർത്താവ് പ്രകാശ് ആറു വർഷം മുമ്പാണ് മരിച്ചത്. മക്കൾ: ബുൾബുൾ പ്രകാശ്, ജിലു പ്രകാശ്.
റൂറൽ എസ്.പി മധുവിന്റെ നേതൃത്വത്തിൽ വർക്കല ഡിവൈ.എസ്.പി പി.നിയാസ്, കടയ്ക്കാവൂർ സി.ഐ. അജേഷ്, എസ്.ഐമാരായ. ദീപു, മാഹീൻ, മനോഹരൻ, നസീറുദ്ദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, എസ്. ജയകൃഷ്ണൻ, സി.പി.ഒമാരായ ജ്യോതിഷ്, ബാലു, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |