തിരുവനന്തപുരം: പാർട്ടി കോൺഗ്രസുകളിലേക്ക് സി.പി.എമ്മും സി.പി.ഐയും നീങ്ങവേ, കോൺഗ്രസിനോടുള്ള സമീപനത്തിൽ പുതിയ ചർച്ചയ്ക്ക് വഴി തുറന്നിട്ട് സി.പി.ഐ സംസ്ഥാന ഘടകം. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇന്നത്തെ അവസ്ഥയിൽ ഇടതുപക്ഷത്തിനാകില്ലെന്ന ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ പ്രതികരണവും ,അതിനുള്ള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയും ഇതിന്റെ ഭാഗമാണ്.
കോൺഗ്രസിനെ ഇല്ലാതാക്കി ബി.ജെ.പിയെ സഹായിക്കാനും, അതുവഴി കേരള ഭരണം ഉറപ്പിക്കാനുമുള്ള സംസ്ഥാന സി.പി.എം നേതൃത്വത്തിന്റെ അടവാണ് മുഖ്യമന്ത്രിയടക്കം പ്രകടിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിമർശിച്ചു. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും സി.പി.ഐ നിലപാടിനെ സ്വാഗതം ചെയ്തു.
കോൺഗ്രസിനോടുള്ള സഹകരണത്തിൽ 2018ൽ ഹൈദരബാദിൽ ചേർന്ന സി.പി.എമ്മിന്റെ 22-ാം പാർട്ടി കോൺഗ്രസിൽ കേരള, ബംഗാൾ ഘടകങ്ങൾ തമ്മിലെ അഭിപ്രായഭിന്നത വൻചർച്ചയായിരുന്നു. പ്രകാശ് കാരാട്ടിന് പിന്നിൽ കേരളഘടകം ഒന്നായി നിന്നതോടെ ,കാരാട്ട്- യെച്ചൂരി പോരിലേക്ക് കാര്യങ്ങൾ വഴിമാറി. കാരാട്ട് അവതരിപ്പിച്ച കരട് പ്രമേയത്തിന് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ബദൽരേഖ അവതരിപ്പിച്ചത് ഹൈദരബാദ് പാർട്ടി കോൺഗ്രസിനെ പ്രക്ഷുബ്ധമാക്കി. പിന്നീട് ഭൂരിപക്ഷ തീരുമാനപ്രകാരം അംഗീകരിക്കപ്പെട്ട രാഷ്ട്രീയപ്രമേയത്തിൽ യെച്ചൂരി നിലപാടിന് പ്രാമുഖ്യം കിട്ടി. പാർലമെന്റിലും പുറത്തും സാദ്ധ്യമാകുന്നിടത്തോളം മതേതര ജനാധിപത്യ കക്ഷികളുമായി സഖ്യമാകാമെന്ന അടവുനയത്തിലേക്ക് സി.പി.എം മാറി. ബി.ജെ.പി പൂർണതോതിൽ ഫാസിസ്റ്റ് സംഘടനയായി മാറിയില്ലെന്ന കാരാട്ടിന്റെ നിലപാടും ചർച്ചയായിരുന്നു.
23-ാം പാർട്ടി കോൺഗ്രസിലേക്കെത്തുമ്പോൾ കേരളഘടകത്തിന്റെ നിലപാട് കൂടുതൽ കരുത്താർജിക്കുന്നു. ബംഗാളിലെയടക്കം നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിന് വർഗീയതയെ നേരിടാൻ കഴിയില്ലെന്ന നിഗമനത്തിലാണ് സി.പി.എം കേന്ദ്രകമ്മിറ്റി. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിൽ ഇക്കാര്യമാണ് ഊന്നിപ്പറയുന്നത്. വർഗീയതയെ ചെറുത്തുതോല്പിക്കാൻ ഇന്ത്യയിൽ ഇടതുപക്ഷം വളരണമെന്നും സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾക്കൊത്തുള്ള അടവുനയമാകാമെന്നുമാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്.
കോൺഗ്രസിന് വർഗീയതയെ നേരിടാനാവില്ലെന്ന കരട് പ്രമേയത്തിലെ നിലപാടാണ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്നത്. അതിനിടയിലാണ് സി.പി.ഐ നേതാക്കൾ കോൺഗ്രസിന്റെ അനിവാര്യത എടുത്തിട്ട് ചർച്ചയെ വഴിമാറ്റുന്നത്.. കോൺഗ്രസിനോട് അവർക്ക് തുടക്കം തൊട്ടേ വിപ്രതിപത്തിയില്ല. ഇടതു ശാക്തീകരണത്തിന് സി.പി.എം വാദിക്കുന്നതിനിടയിലാണ്, സി.പി.ഐ നേതാക്കളുടെ തുറന്നുപറച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |