ശ്രീനഗർ: വിവാഹത്തിന് പാട്ടും കൊട്ടും ഡിജെ പാർട്ടിയും നടത്തിയാൽ അവിടെ നിക്കാഹ് നടക്കില്ലെന്ന് ഫത്‌വ പുറപ്പെടുവിച്ച് മത പണ്ഡിതർ. കാശ്‌മീരിലെ പൂഞ്ച് ജില്ലയിലാണ് വിവാദമായ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹ സമയത്ത് ഏതെങ്കിലും കുടുംബം ഡിജെയോ പാട്ടോ, ഡാൻസോ നടത്തിയാൽ നിക്കാഹോ നമസ് ഇ ജനാസയോ നടത്താൻ അനുവദിക്കില്ലെന്ന് പണ്ഡിതർ അറിയിച്ചു.
ഫത്‌വയ്‌ക്കെതിരെ ബിജെപി പ്രതിഷേധിച്ചു. ഡിജെയായി ജോലിനോക്കുന്നവരോട് എന്തിനാണ് വിരോധമെന്ന് ബിജെപി നേതാവ് യുധ്‌വീർ സേഥി ചോദിച്ചു. ഇത്തരത്തിൽ പാട്ടും നൃത്തവും നിരോധിക്കാൻ ഫത്‌വ പുറപ്പെടുവിക്കുന്നതിന് പകരം തോക്കും ബോംബും താഴെയിടാനും ലാപ്‌ടോപ്പെടുത്ത് നന്നായി പഠിക്കാൻ കുട്ടികളോട് ഫത്‌വ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കാശ്‌മീരിലെ മറ്റ് പ്രമുഖ രാഷ്‌ട്രീയ നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
ഇത് രാജ്യത്ത് ആദ്യ സംഭവമല്ല. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിൽ വിചിത്രമായ ഫത്‌വകൾ രാജ്യത്തുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശിൽ വരൻ വധുവിന്റെ വീട്ടുകാരോട് സ്‌ത്രീധനം ആവശ്യപ്പെട്ടാലോ, നിക്കാഹിൽ സംഗീത പരിപാടി നടത്തിയാലോ, കരിമരുന്ന് പ്രയോഗം നടത്തിയാലോ വിവാഹം നടത്തില്ലെന്ന് ഫത്‌വ പുറപ്പെടുവിച്ചിരുന്നു.
2018ൽ യുപിയിലെ ഡിയോബന്ദിൽ സംഗീതവും നൃത്തവും ഉണ്ടായിരുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു. ഇസ്ളാംമതത്തിൽ നൃത്തവും സംഗീതവും ഹറാമായതിനാലാണിതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |