കോട്ടയം: മെഡിക്കൽ കോളേജിലെ പ്രസവ വാർഡിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയും അറസ്‌റ്റിൽ. ഇയാളുടെ പേരിൽ വഞ്ചന, ബാലപീഡന വകുപ്പുകൾ പ്രകാരമാണ് കേസ്. നീതുവിൽ നിന്നും 30 ലക്ഷം രൂപയും സ്വർണം തട്ടിയെടുത്തതിന് ഇയാളുടെ പേരിൽ പ്രത്യേക കേസെടുത്തിട്ടുണ്ട്. ലഹരിക്കടിമയായ ഇബ്രാഹിം, നീതുവിന്റെ ഏഴ് വയസുളള മകനെ ഉപദ്രവിച്ചിരുന്നതായി നീതു പറഞ്ഞിരുന്നു. പണം നൽകാത്തതിന് നീതുവിനെയും ഇയാൾ മർദ്ദിച്ചിരുന്നു. ശനിയാഴ്‌ച ഇയാളെ കോടതിയിൽ ഹാജരാക്കും.
സമൂഹമാദ്ധ്യമങ്ങളിലൂടെ നീതുവുമായി പരിചയപ്പെട്ട ഇബ്രാഹീം ബാദുഷ മറ്റൊരു വിവാഹം കഴിക്കാനുളള ശ്രമം നടത്തുന്നതറിഞ്ഞാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്. രണ്ട് വർഷത്തോളമായി ഇബ്രാഹീമുമായി നീതുവിന് പരിചയമുണ്ട്. ഇതിനിടെ ഗർഭിണിയായി. എന്നാൽ ഇത് അലസിപ്പോയതോടെ ഇബ്രാഹീം തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞിനെ സംഘടിപ്പിക്കാൻ തന്നെ നീതു തീരുമാനിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ കോളേജിൽ പഠിച്ച നീതുവിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപമെല്ലാം നല്ല പരിചയമുണ്ട്. ആശുപത്രിയുടെ സമീപത്തെ കടയിൽ നിന്നും നഴ്‌സുമാർക്കുളള ഏപ്രൺ വാങ്ങി ധരിച്ചാണ് നീതു കുഞ്ഞിനെ കടത്തിയത്.
കുഞ്ഞിനെ തട്ടിയെടുത്ത കേസിൽ നീതുവിനെ 14 ദിവസത്തേക്ക് ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. ഇവരെ മെഡിക്കൽ കോളേജിലെത്തിച്ച് പിന്നീട് തെളിവെടുപ്പ് നടത്തും. കോട്ടയം വനിതാ ജയിലിലേക്കാണ് നീതുവിനെ അയക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |