ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3.30നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്തുവരുക.
മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണം ബിജെപിയും പഞ്ചാബിൽ കോൺഗ്രസുമാണ് ഭരിക്കുന്നത്. കൊവിഡ് വ്യാപനം കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങൾക്കിടെയാണ് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
കൊവിഡ് നേരിടുന്നതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാരിന് എതിരെ നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപി തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം യുപി തിരഞ്ഞെടുപ്പ് നിർണായകമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ സൂചകമാണ് യുപി തിരഞ്ഞെടുപ്പ്.
കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ടു പോകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |