സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിലുണ്ടെന്ന് നടി പാർവതി തിരുവോത്ത്. പലകാര്യങ്ങളും പുറത്തുപറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും താരം വ്യക്തമാക്കി. ഹേമ കമ്മിഷൻ റിപ്പോർട്ടിൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ പല പ്രമുഖരുടെ പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത് എന്നും താരം വ്യക്തമാക്കി. ചാനൽ അഭിമുഖത്തിലായിരുന്നു പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്.
മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മിഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പല വ്യക്തികളെ പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം എന്ത് കൊണ്ട് വെളിപ്പെടുത്തിക്കൂടായെന്ന് ചോദിക്കുന്നവരോട് ഒരു ഉത്തരമേ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ട്, ഫോൺ കോളുകളിലൂടെയുള്ള ഭീഷണികളെല്ലാം ഇടയ്ക്കിടെ തേടിയെത്താറുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ല. സെക്സ് റാക്കറ്റടക്കം എല്ലായിടത്തും സുഗമമാക്കുന്നവര്‍ ഇൻഡസ്ട്രിക്ക് അകത്ത് തന്നെയുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മിഷനിൽ പറഞ്ഞിട്ടുണ്ട്.' - പാർവതി വ്യക്തമാക്കി
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൽ നിരാശയും ദേഷ്യവുമുണ്ടെന്നും പാർവതി പറഞ്ഞു. 'ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ലെന്നും ആർക്കൊക്കെ എതിരെയാണോ മൊഴി നൽകിയത് അവരുടെ പേരുകൾ പുറത്തു വരരുത് എന്നുള്ളത് കൊണ്ടാണ്.' - താരം പറഞ്ഞു.
മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ടെന്നു പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നതെന്നും പാർവതി വ്യക്തമാക്കി. മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ നാല് വർഷം മുൻപ് രൂപീകരിച്ച കമ്മിറ്റിക്ക് റിപ്പോർട്ട് തയ്യാറാക്കാൻ രണ്ട് വർഷം വേണ്ടിവന്നെന്നും ഒടുവിൽ റിപ്പോർട്ട് പുറത്തുവരില്ലെന്നും പറയുന്നത് നിരാശയും ദേഷ്യവും തോന്നുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമ്പോൾ നീതി എന്നത് സ്ത്രീകൾക്ക് വിധിച്ചിട്ടുള്ളതല്ല തോന്നുന്നെന്നും പാർവതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |