കൊല്ലം: കരിക്കോട് ഷാപ്പ് മുക്കിന് സമീപം റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. കുണ്ടറ ഇളമ്പള്ളൂർ പെരുമ്പുഴ ചിറയടി മൂലവാരം ചരുവിള വീട്ടിൽ ജ്യോതിഷ് (21), പെരുമ്പുഴ പുന്നമുക്ക് തെക്കേവിള ലക്ഷം വീട്ടിൽ സുധിൻ ഭവനത്തിൽ സുബിൻ (21), പെരുമ്പുഴ കോട്ടൂർ അമ്പലത്തിന് സമീപം വാഴവിള വീട്ടിൽ ആകാശ് (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
തകരാറിലായതിനെ തുടർന്ന് ഡിസംബർ 26ന് രാത്രി കരിക്കോട് ഷാപ്പ് മുക്കിന് സമീപം റോഡ് സൈഡിൽ ഷാരോൺ എന്നയാളാണ് ബൈക്ക് സൂക്ഷിച്ചത്. ഇത് മറ്റൊരു ബൈക്കിന്റെ സഹായത്തോടെ മോഷ്ടാക്കൾ തള്ളിക്കൊണ്ടു പോകുകയയിരുന്നു. കൊല്ലം- തിരുമംഗലം ദേശീയ പാതയിലെ ഷാപ്പ് മുക്ക് മുതൽ ഇളമ്പള്ളൂർ വരെയുളള അൻപതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തള്ളിക്കൊണ്ട് പോകാൻ സഹായിച്ച ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പെരുമ്പുഴയിലെ ഒരു കടയുടെ പിന്നിൽ ഒളിപ്പിച്ച ബൈക്കും തള്ളിക്കൊണ്ട് പോകാൻ സഹായിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, സജി, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, സി. സന്തോഷകുമാർ, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒമാരായ സാജ്, രതീഷ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |