പാലക്കാട്: സുരക്ഷിതവും പോഷക മൂല്യമുള്ളതുമായ ഭക്ഷണ ക്രമത്തെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 37 സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തുന്നത്. ഫെബ്രുവരി പതിനഞ്ചിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജങ്ക് ഫുഡ്, കലോറി കൂടിയ ഭക്ഷണം കൂടുതൽ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം, ട്രാൻസ്ഫാറ്റും കൃതിമ നിറങ്ങളും അടങ്ങിയ ഭക്ഷണം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയും സുരക്ഷിത ഭക്ഷണം ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണത്തിൽ നിന്നും വേണ്ടത്ര പോഷക മൂല്യം ലഭ്യമാകുന്നില്ലെങ്കിൽ ഭക്ഷ്യ വസ്തുക്കളിൽ വിറ്റാമിനുകളും ധാതുക്കളും ചേർത്ത് ഫോർട്ടിഫൈ ചെയ്ത് കുട്ടികൾക്ക് ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ജങ്ക് ഫുഡ് ഉപേക്ഷിച്ച് പരാമ്പരാഗത ഭക്ഷ്യ വിഭവങ്ങളായ ഇഡ്ഡലി, ദോശ, പുട്ട്, വെള്ളപ്പം, നൂലപ്പം, ഇലക്കറികൾ എന്നിവ ശീലമാക്കുന്നതിന് പദ്ധതി സഹായിക്കും. പോഷക മൂല്യമടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ പാചകം ചെയ്യുന്ന വിധം വിദ്യാർത്ഥികളെ പഠിപ്പിക്കും. പദ്ധതിക്ക് ഫുഡ് സേഫ്റ്റി ഓഫീസർമാരായ സി.എ. രാജേഷ്, നന്ദകിഷോർ, എ.എം. ഹാസില, പി.വി. ആസാദ്, ആർ. ഹേമ, പി.ആർ. രാജി എന്നിവർ നേതൃത്വം നൽകും.
ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും വരും തലമുറയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കാൻസർ, വൃക്ക രോഗങ്ങൾ, കരൾ രോഗം, വന്ധ്യത, മാനസിക രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും ഇത്തരം ഭക്ഷണം വഴിവയ്ക്കും.
- വി.കെ.പ്രദീപ് കുമാർ, ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |