ചാലക്കുടി: ടൗണിലെ പരസ്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ മോഷണം പോയ സംഭവത്തിലെ പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കേച്ചേരി സ്വദേശി മൂത്തേടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (54) ആണ് അറസ്റ്റിലായത്.
വെള്ളിക്കുളങ്ങര വൈലാത്രയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. പതിറ്റാണ്ട് മുൻപ് തൃശൂർ കേന്ദ്രീകരിച്ച് നടന്ന മുക്ക്പണ്ട പണയ തട്ടിപ്പിന്റെ സൂത്രധാരനാണ് ഗോപാലകൃഷ്ണൻ നായർ. ഇതിന് ഇയാളുടെ പേരിൽ തൃശൂർ ഈസ്റ്റ്, പേരാമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കഴിഞ്ഞ ഡിസംബർ 18-നാണ് ചാലക്കുടിയിലെ മോഷണം. സ്ഥാപനത്തിന്റെ ഹോർഡിംഗുകളും മറ്റും തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന ലോഹ സാധന സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നു.
ടൗണിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച സംശയാസ്പദമായ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവാരെന്ന് പൊലിസിന് തിരിച്ചറിയാനായത്. സംശയകരമായ രീതിയിൽ മോഷണ സമയത്ത് ചാലക്കുടിയിൽ കാണപ്പെട്ട ദോസ്ത് വാഹനത്തിന്റെ പിന്നാലെ വെള്ളിക്കുളങ്ങര വരെ ഏതാണ്ട് അൻപതിൽ പരം നിരീഷണ കാമറകളുടെ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് രാജൻ എന്ന പേരിൽ ഇവിടെ താമസിക്കുന്ന ഗോപാലകൃഷ്ണൻ നായർ നടത്തിയ മോഷണം വ്യക്തമായത്. സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ബിനു.എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ ഡേവിസ് സി.വി, എ.എസ്.ഐ സുധീഷ് എന്നിവടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
അറസ്റ്റിലായ ഗോപാലകൃഷ്ണൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |