കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഉണ്ടാകില്ല. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.45ന് ഹർജി പരിഗണിക്കും. ബാലചന്ദ്രകുമാറിന്റെ മൊഴി കാണണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായി കോടതിയിൽ എതിർത്തിരുന്നു. എന്നാൽ, ഡിവൈഎസ്‌പി ബൈജു പൗലോസ് തന്നോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ദിലീപിന് പുറമേ സഹോദരൻ അനൂപ് (പി. ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്.
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷിയായ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത ശബ്‌ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
കൂടുതൽ തെളിവിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ദിലീപിന്റെ വീടും നിർമാണ കമ്പനിയുമടക്കം മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണും പൊലീസ് കൊണ്ടുപോയി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |