ലണ്ടൻ: കൊവിഡിന്റെ എല്ലാ വകഭേദങ്ങൾക്കെതിരെയും ഫലപ്രദമായ നാസൽ സ്പ്രേ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ലണ്ടനിലെ ഗവേഷകർ. എട്ട് മണിക്കൂർ വരെ അണുബാധയെ തടയാനുള്ള കഴിവ് ഈ നാസൽ സ്പ്രേയ്ക്ക് ഉണ്ടെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
കൊറോണ വൈറസിലെ സ്പൈക്ക് പ്രോട്ടീനിനെ നിർജ്ജീവമാക്കാൻ കഴിവുള്ള TriSb92 എന്ന തന്മാത്രയാണ് നാസൽ സ്പ്രേയിൽ അടങ്ങിയിരിക്കുന്നത്. ഫിൻലാന്റിലെ ഹെൽസിങ്കി സർവകലാശാലയിലെ ഗവേഷകരാണ് ഈ തന്മാത്രയെ വികസിപ്പിച്ചെടുത്തത്. കൊറോണ വൈറസിന്റെ ഏറ്റവും ഭീകരമായ വകഭേദത്തെപ്പോലും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും പ്രതിരോധിക്കാനുള്ള ശേഷി ഈ നാസൽ സ്പ്രേയ്ക്ക് ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
ഒമിക്രോൺ ഉൾപ്പെടെയുള്ള വകഭേദങ്ങളെ നിർവീര്യമാക്കാൻ കഴിവുള്ള ഈ നാസൽ സ്പ്രേയ്ക്ക് ഇനി ഭാവിയിൽ വന്നേക്കാവുന്ന പുതിയ വകഭേദങ്ങളെയും നശിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് ഗവേഷകയായ അന്ന മകെല പറഞ്ഞു. അണുബാധ തടയുന്ന ഈ തന്മാത്രകൾ അല്ലെങ്കിൽ ആൻറിവൈറൽ മരുന്നുകൾ, കൊറോണ വൈറസ് രോഗത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ശ്വാസകോശ സമ്പന്ധമായ മറ്റ് പ്രശ്നങ്ങളെയും അകറ്റാൻ സഹായിക്കുന്നു.
എന്നിരുന്നാലും വാക്സിന് പകരമാവാൻ ഈ നാസൽ സ്പ്രേയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടില്ല. അതിനാൽ വാക്സിനോടൊപ്പം ഈ സ്പ്രേ കൂടെ ഉപയോഗിക്കുന്നത് കൊവിഡ് വരാതെ സംരക്ഷിക്കാൻ സഹായിക്കും. എന്നാൽ ചില അലർജികൾ കാരണം വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ഇത് പൂർണമായും സുരക്ഷിതമായി ഉപയോഗിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |