അഞ്ചാം ടെസ്റ്റിലും ആതിഥേയർക്ക് അടിപൊളി വിജയം
പരമ്പര 4-0ത്തിന് സ്വന്തമാക്കി ആസ്ട്രേലിയ
ഹോബാർട്ട്: ആഷസ് പരമ്പരയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാതെ തോൽവി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിൽ 146 റൺസിന് വിജയിച്ച ആസ്‌ട്രേലിയ 4-0ത്തിനാണ് പരമ്പര സ്വന്തമാക്കിയത്.
ഇന്നലെ ഹൊബാർട്ടിൽ രണ്ടാം ഇന്നിംഗ്സിൽ 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 124 റൺസിന് ആൾഒൗട്ടായതോടെയാണ് ആതിഥേയർ പരമ്പരയ്ക്ക് കർട്ടനിട്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 68 റൺസ് എന്ന സ്‌കോറിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ച. ഓപ്പണര്‍മാരായ റോറി ബേൺസ് (26) സാക് ക്രാവ്‌ലി (36) എന്നിവർക്ക് ശേഷം വന്നവരെല്ലാം പെട്ടെന്ന് പുറത്തായതോടെയാണ് ഇംഗ്ളണ്ടിന് അടിതെറ്റിയത്.
സ്‌കോർ: ആസ്‌ട്രേലിയ 303, 155 ഇംഗ്ലണ്ട് 188, 124
ആസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസ്, സ്‌കോട്ട് ബൊളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റ് നേടി. ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് കളിയിലേയും പരമ്പരയിലേയും താരം. നാലാം ടെസ്റ്റിൽ സമനില നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസം. നായകനായുള്ള ആദ്യ പരമ്പരയിൽതന്നെ തകർപ്പൻ പ്രകടനം നടത്താനായത് ആസ്‌ട്രേലിയയുടെ പുതിയക്യാപ്ടൻ പാറ്റ് കമ്മിൻസിനും അഭിമാനനേട്ടമായി.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ആഷസ് പരമ്പര ബാക്കിയാക്കുന്നത്. സ്വന്തം നാട്ടിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും തോറ്റിരുന്ന ഇംഗ്ളണ്ട് ടീം നായകൻ ജോ റൂട്ടിനെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |