തിരുവനന്തപുരം; സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെക്കുറിച്ച് ആക്ഷേപമുയർത്തുന്ന ഗവർണർ , കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ .ആർ.ചന്ദ്രബാബുവിനെതിരായ അന്വേഷണത്തിൽ പ്രതികരിക്കാത്തതിനെക്കുറിച്ച് ആക്ഷേപമുയരുന്നു.
വൈസ് ചാൻസലർ നിയമനത്തിനായി ഡോ .ആർ.ചന്ദ്രബാബു സമർപ്പിച്ച ബയോഡാറ്റയിലെ വിവരങ്ങൾ വ്യാജമാണെന്ന് അതത് സ്ഥാപനങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കുകയും വി.സി.ക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടും കാർഷിക വി.സി.യെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സബ്മിഷനിലൂടെ കാർഷിക വി.സി.യുടെ വ്യാജ യോഗ്യത സംബന്ധിച്ച പരാതി സഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.ഇല്ലാത്ത യോഗ്യതകൾ വ്യാജമായി എഴുതിനൽകി വി.സി.യായി നിയമനം നേടിയ ഡോ .ആർ.ചന്ദ്രബാബുവിനെതിരായ പരാതി അടിയന്തിരമായി പരിശോധന നടത്തി നടപടിയെടുക്കുമെന്ന് സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി.പ്രസാദ് സഭയിൽ നൽകിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ഗവർണ്ണർ കാണിക്കുന്ന മൗനം ദുരൂഹമാണ്.സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം ഇഴയുകയാണെന്ന പരാതിയുമുണ്ട്. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിതാറോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വി.സി.ക്കെതിരായ പരാതി അന്വേഷിക്കുന്നത് . വി.സിയുടെ ഒൻപത് മാസത്തെ സർവീസ് കാലാവധി വരെ അന്വേഷണം വലിച്ചുനീട്ടി വി.സിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിയണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |