തിരുവനന്തപുരം: പൊതുവിപണിയിൽ കുപ്പിവെള്ളം (ലിറ്ററിന്) 20 രൂപ ഈടാക്കുമ്പോൾ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ ആരംഭിച്ച അരുവിക്കര പ്ളാന്റിൽ നിന്ന് വിതരണം ചെയ്യുന്നത് 20 ലിറ്ററിന്റെ കുപ്പിവെള്ളം മാത്രം. തൊടുപുഴ പ്ളാന്റിൽ 13 രൂപയ്ക്ക് ഒരു ലിറ്ററിന്റെ കുപ്പിവെള്ളമുണ്ടെങ്കിലും ലഭിക്കുന്നത് ജയിൽവകുപ്പിന്റെ മാത്രം കൗണ്ടറുകളിൽ നിന്ന്. വിപുലമായ വില്പന അവിടെയുമില്ല. ഇവകൊണ്ട് കാര്യമായ പ്രയോജനം ജനത്തിന് ലഭിക്കുന്നില്ല, പൊതുവിപണിയിലെ കുപ്പിവെള്ള വില പിടിച്ചുനിറുത്താനുമാവുന്നില്ല. ബാഹ്യസമ്മർദ്ദത്തിൽ സർക്കാർ പദ്ധതികൾ തകിടം മറിയുന്നു. പൊതുവിപണിയിൽ കുപ്പിവെള്ള വില ലിറ്ററിന് 13 രൂപയാക്കിയ സർക്കാർ തീരുമാനം ഹൈക്കോടതി തള്ളിയിരുന്നു.
അരുവിക്കര പ്ളാന്റിൽ നിന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ പുറത്തിറക്കുന്ന ഹില്ലി അക്വാ എന്ന കുപ്പിവെള്ളത്തിന്റെ ഉത്പാദനം നാമമാത്രമാണ്. ഇടുക്കി പ്ളാന്റ് നടത്തുന്നതും ഇവർതന്നെയാണ്. ആലുവയിൽ അത്യാധുനിക പ്ളാന്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും നടന്നില്ല. 2015ൽ സപ്ലൈകോ ശബരി മിനറൽ വാട്ടർ എന്ന പേരിൽ കുപ്പിവെള്ളം വിപണിയിലിറക്കാൻ തീരുമാനിച്ച് കൊല്ലത്ത് തുടക്കംകുറിച്ചെങ്കിലും അധികനാൾ നീണ്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റേഷൻ കടകൾ വഴി കുപ്പിവെള്ള വിതരണ പദ്ധതി തയ്യാറാക്കിയെങ്കിലും നടന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതോടെ വില കുറയ്ക്കാനാകില്ലെന്നാണ് കുപ്പിവെള്ള കമ്പനികളുടെ നിലപാട്.
അരുവിക്കര പ്ളാന്റ്
തുടങ്ങിയത് 2021 ജനുവരി 16ന്
മൂന്ന് യൂണിറ്റിൽ ഒരെണ്ണം 20 ലിറ്ററിന്റെ. മറ്റു രണ്ടെണ്ണം ഒന്ന്, രണ്ട്, അരലിറ്ററിന്റേതും
ഉത്പാദിപ്പിക്കുന്നത് 20 ലിറ്ററിന്റെ മാത്രം, മണിക്കൂറിൽ 3600 ലിറ്ററിന്റെ ശേഷിയുണ്ടെങ്കിലും ഉത്പാദനം നാമമാത്രം
തൊടുപുഴ പ്ളാന്റ്
തുടങ്ങിയത് 2015ൽ
പ്രതിദിന ഉത്പാദനം 30,000- 35,000 ലിറ്റർ
അര ലിറ്റർ, 2 ലിറ്റർ കുപ്പികൾ വിപണിയിലിറക്കുന്നത് നടപ്പായില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |