കാഠ്‌മണ്ഡു: എപ്പോഴും അന്താരാഷ്‌ട്ര തലത്തിൽ സഹായങ്ങൾ സ്വീകരിച്ചുമാത്രം ശീലമായ നേപ്പാൾ ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിന് സഹായം നൽകി. അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾക്കുവേണ്ടിയാണ് മരുന്നുകളും വസ്ത്രങ്ങളുമുൾപ്പടെ 14 ടണ്ണിലധികം സാധനങ്ങൾ നേപ്പാൾ നൽകിയത്. അഫ്ഗാനിലെ യുഎൻ പ്രത്യേക പ്രതിനിധി ഡോ റമീസ് അലക്ബറോവിനാണ് ഇവ കൈമാറിയത്. താലിബാനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മാനുഷിക പരിഗണന വച്ചാണ് സഹായങ്ങൾ നൽകിയതെന്നുമാണ് നേപ്പാൾ പറയുന്നത്.
സഹായം നൽകിയതോടെ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ മാറിയെന്നാണ് നേപ്പാൾ വ്യക്തമാക്കുന്നത്. 'വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും സഹായം സ്വീകരിക്കുന്നു. സഹായം സ്വീകരിക്കുക മാത്രമല്ല, ആവശ്യമുള്ളപ്പോൾ മറ്റ് രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലും പിന്നിലല്ല എന്ന സന്ദേശം ഇതിലൂടെ നൽകും. ഇത് അന്താരാഷ്ട്ര രംഗത്ത് നേപ്പാളിന്റെ പ്രതിച്ഛായ ഉയർത്താൻ സഹായിക്കും - വിദേശ കാര്യ വൃത്തങ്ങൾ പറഞ്ഞു.
സർക്കാരിന് ഒരുതരത്തിലുള്ള ബാദ്ധ്യതയും വരുത്താതെയാണ് സംരംഭകർ എല്ലാ സാമഗ്രികളും സൗജന്യമായി നൽകിയതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സാമഗ്രികൾ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിന് സൗജന്യ ചാർട്ടേഡ് വിമാനം നൽകി ഹിമാലയൻ എയർലൈൻസ് പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |