കേപ്ടൗൺ: കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം വീണ്ടും ലോകരാജ്യങ്ങളെ വിറപ്പിക്കുകയാണ്. കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങളല്ലാതെ മറ്റുമാർഗങ്ങളില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മിക്ക രാജ്യങ്ങളും ക്വാറന്റൈൻ മാനദണ്ഡങ്ങൾ പുതുക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. ഒത്തുചേരലുകൾ ഒഴിവാക്കാൻ കർഫ്യൂകളും ലോക്ക്ഡൗണുകളും പ്രാബല്യത്തിൽ വരുത്തി.
എന്നാൽ, ഒമിക്രോൺ സാന്നിദ്ധ്യം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വളരെ വ്യത്യസ്തമാണ്. കൊവിഡ് കേസുകളിൽ വൻ കുതിപ്പ് പ്രകടമായെങ്കിലും ലോക്ക്ഡൗണോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്തുന്നത് ആലോചനയിലില്ലെന്നാണ് ദക്ഷിണാഫ്രിക്കൻ ഭരണകൂടം വ്യക്തമാക്കുന്നത്. കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാവുക എന്ന സന്ദേശമാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ജനങ്ങൾക്ക് ഇതിലൂടെ നൽകുന്നത്.
അതുകൊണ്ട് തന്നെ, കൂടുതൽ പ്രായോഗികമായ മാർഗങ്ങൾ കൊവിഡിനെതിരെ സ്വീകരിക്കാനാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ തീരുമാനം. ഗുരുതരമായ കോവിഡ് രോഗികളിലും ആരോഗ്യ സംവിധാനങ്ങളിലും സർക്കാരിന്റെ പ്രത്യേക നിരീക്ഷണമുണ്ട്. സാഹചര്യം ഗുരുതരമാകുന്നോ എന്ന നിരീക്ഷണത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ. നിലവിൽ കൊവിഡിന്റെ നാലാം തരംഗമാണ് ദക്ഷിണാഫ്രിക്കയിൽ.
നേരത്തെ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതം ആവർത്തിച്ചാൽ അത് സാധാരണ ജനങ്ങളുടെ ഉപജീവന മാർഗത്തെ ഗുരുതരമായി ബാധിക്കുമെന്നും ലോക്ഡൗണോ മറ്റ് നിയന്ത്രണങ്ങളോ പ്രാബല്യത്തിൽ വരുത്തിയത് കൊണ്ട് മാത്രം സ്ഥിതിഗതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ലെന്നും അതിനാൽ സർക്കാർ ശ്രദ്ധാപൂർവം സാഹചര്യം ചെയ്യണമെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |