മകൻ മരിച്ചത് റോഡിൽ ദേഹത്ത് പെട്രോളൊഴിച്ച്
പിതാവ് ജീവനൊടുക്കിയത് മരുമകളുടെ വീട്ടിലെത്തി
നെടുമ്പാശേരി: ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവാവ് റോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. വിവരമറിഞ്ഞ പിതാവ് മകന്റെ ഭാര്യാവീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. കാലടി മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ ആന്റോ (32), പിതാവ് ആന്റണി (70) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ശിവജിപുരം-തുറവൂർ ഭാഗത്ത് പുഞ്ചപ്പാടത്തിന് സമീപത്തെ റോഡിലാണ് ആന്റോ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഉടൻ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലോടെ മരിച്ചു. വിവരമറിഞ്ഞ് പിതാവ് ആന്റണി നാലരയോടെ ആന്റോയുടെ ഭാര്യ നിയയുടെ കുന്നുകര പഞ്ചായത്തിന് സമീപമുള്ള വീടിന്റെ മുറ്റത്തെത്തി പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്പോൾതന്നെ മരണം സംഭവിച്ചു.
വിദേശത്തായിരുന്ന ആന്റോ കുറേനാളായി നാട്ടിലുണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ നിയ, ആന്റോയുമായി വഴക്കിട്ടതിനെ തുടർന്ന് ഒൻപത് മാസമായി തിരിച്ചുവന്നിട്ടില്ല. ഇതിനിടെ കുട്ടികളെ സംരക്ഷിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് കഴിഞ്ഞ 14ന് ആന്റോയ്ക്കും കുടുംബത്തിനുമെതിരെ അവർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് ആന്റോയ്ക്കും മാതാവ് എൽസിക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതിന്റെ മനോവിഷമത്തിലാകാം ആന്റോ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ആന്റോയുടെ മരണത്തിൽ അങ്കമാലി പൊലീസും ആന്റണിയുടെ മരണത്തിൽ ചെങ്ങമനാട് പൊലീസും കേസെടുത്തു. ആന്റോയുടെ മക്കൾ: ആൻമോൾ, ജോസഫ്. ആന്റണിയുടെ മറ്റു മക്കൾ: ബിജി, സിസ്റ്റർ ബിനി, ജിനി, ജിന്റോ (ആന്റോയുടെ ഇരട്ട സഹോദരൻ), സിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |