തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ടോക്സിക്കോളജി വിഭാഗം മുൻ മേധാവി
ഡോ. പി.വി. വേദനാരായണൻ (84) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാധയാണ് ഭാര്യ. ഡോ. വിശ്വനാഥ് (രവി, അമേരിക്ക), രഘു (അമേരിക്ക ), ലളിത (മുംബെയ്) എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.
ശ്രീചിത്രയിൽ ടോക്സിക്കോളജി വിഭാഗം സ്ഥാപിച്ചത് വേദനാരായണനായിരുന്നു. അമേരിക്കയിലെ ബാൾട്ടിമോറിൽ നിന്ന് ഡോ. എം.എസ്. വല്യത്താനാണ് വേദനാരായണനെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്.
"മനുഷ്യ ശരീരത്തിൽ പ്ളാസ്റ്റിക്കും ലോഹവുമൊക്കെ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുമ്പോൾ അത് പ്രതിപ്രവർത്തനം നടത്തില്ലെന്ന് ഉറപ്പുവരുത്തേണ്ട നിർണായക ഉത്തരവാദിത്വമാണ് ടോക്സിക്കോളജിസ്റ്റിന്റേത്. ഈ രംഗത്ത് അന്താരാഷ്ട്രതലത്തിൽ മിടുക്കനായിരുന്നു
വേദ്. അദ്ദേഹം അന്ന് ഇവിടേക്ക് വരാൻ തയ്യാറായത് ശ്രീചിത്രയുടെ ഭാഗ്യമായിരുന്നു."- ഡോ. എം.എസ്. വല്യത്താൻ 'കേരളകൗമുദി'യോട് പറഞ്ഞു. വേദനാരായണൻ വന്നുവെന്നു മാത്രമല്ല മികച്ച ഡിപ്പാർട്ടുമെന്റ് തന്നെ രൂപകല്പന ചെയ്തുവെന്നും വല്യത്താൻ പറഞ്ഞു.
ടോക്സിക്കോളജി വകുപ്പ് മേധാവിയായാണ് വേദനാരായണൻ വിരമിച്ചത്. പാലക്കാട് സ്വദേശിയാണ്. തിരുവനന്തപുരത്ത് ആകാശവാണിയുടെ എതിർവശത്തെ ഫ്ളാറ്റിൽ ഭാര്യയോടൊപ്പം താമസിച്ചുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |