മുംബയ്: മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബാൾ ടൂർണമെന്റിനു ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 3.30 മുതൽ മുംബയ് ഫുട്ബാൾ ആരീനയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ചൈനയും ചൈനീസ് തായ്പേയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയും ഇറാനുമാണ് ഗ്രൂപ്പ് എയിലുള്ള മറ്റ് ടീമുകൾ. ആസ്ട്രേലിയ, തായ്ലൻഡ്, ഇന്തോനേഷ്യ,ഫിലിപ്പൈൻസ് എന്നീടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. നിലവിലെ ചാമ്പ്യൻമാരായ ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമാർ, വിയറ്റ്നാം എന്നീടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ടൂർണമെന്റിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 2023 നടക്കുന്ന വനിതാ ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും.
ഇന്ത്യൻ ടീമിലെ
രണ്ട് പേർക്ക് കൊവിഡ്
ഏഷ്യൻ കപ്പ് വനിതാ ഫുട്ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ ടീമിലുൾപ്പെട്ട രണ്ട് പേർ പോസിറ്റീവായത്. ഇരുവരും ഐസൊലേഷനിലാണ്. രണ്ട് പേർ പോസിറ്റീവായത് ടൂർണമെന്റിനെ ബാധിക്കില്ലെന്നും മത്സരങ്ങൾ നിശ്ചയിച്ചപോലെ നടക്കുമെന്നും എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു.
ആരൊക്കെയാണ് പോസിറ്റീവ് ആയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരാൾ ആദ്യ ഇലവനിൽൽ പരിഗണിക്കപ്പെടുന്ന താരമാണെന്നാണ് റിപ്പോർട്ട്. ടൂർണമെന്റിന് മുന്നോടിയായി കൊച്ചിയിൽ പരിശീലനം നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം മുംബയിലെത്തിയത്. ഇന്ന് ഇറാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
രാത്രി 7.30 മുതലാണ് പോരാട്ടം. ടൂർണമെന്റിൽ പങ്കെടുക്കുന്ന 12 ടീമുകളും 23 അംഗ ടീമുമായാണ് ടൂർണമെന്റിന് എത്തിയിരിക്കുന്നത്. മത്സരദിവസം ഇരുടീമിലും 13 അംഗങ്ങൾ വീതമുണ്ടെങ്കിൽ മത്സരം നടത്തുന്നതിന് തടസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |