ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളിൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അമേരിക്കയിലെ ജനങ്ങൾ കൂടുതൽ ക്ഷീണിതരും നിരാശരും ആയിട്ടുണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഓസ്ട്രേലിയയിൽ കൊവിഡ് രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചു വരികയാണ്. ബ്രിട്ടണിൽ ഒമിക്രോൺ അതി രൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ഇതുവരെ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ബ്രിട്ടണിൽ ഉണ്ടാവില്ല. വടക്കൻ അയർലൻഡും ഇത്തരത്തിൽ നിയന്ത്രണങ്ങളിൽ അയവുവരുത്താൻ തുടങ്ങിയിരിക്കുകയാണ്. സ്വയം നിരീക്ഷണത്തിൽ കഴിയേണ്ട കാലാവധി ഏഴിൽ നിന്നും ഇവർ അഞ്ച് ദിവസമായി കുറച്ചു.
കഴിഞ്ഞ 24മണിക്കൂറിനിടെ 204,854 പുതിയ കൊവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. എന്നാൽ ന്യൂസിലന്റിൽ നിലവിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. രോഗവ്യാപനം രൂക്ഷമാവുകയാണെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞത്.
യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ നാശം വിതയ്ക്കുകയാണ്. ജർമനിയിൽ 1,12,323 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം നാലുലക്ഷം കടന്ന ഫ്രാൻസും ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്.
യുഎസിൽ അടുത്തയാഴ്ച മുതൽ ജനങ്ങൾക്കായി എൻ95 മാസ്കുകൾ സൗജന്യമായി നൽകാൻ പ്രസിഡന്റ് ബൈഡൻ തീരുമാനിച്ചു. മലേഷ്യയിൽ അടുത്ത മാസം മുതൽ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷൻ ആരംഭിക്കും. ഡെന്മാർക്കിൽ രണ്ടാഴ്ചയ്ക്കിടെ 37ശതമാനം വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ കഴിഞ്ഞ ദിവസം 33,899 പുതിയ കൊവിഡ് കേസുകളും 698 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ലോകമെമ്പാടും പിടിമുറുക്കി കൊവിഡ്; എന്തുചെയ്യണമെന്നറിയാതെ നിയന്ത്രണങ്ങൾ അയച്ചും മുറുക്കിയും രാജ്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |