തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. പനി ഉള്ളവർ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കിൽ പരിശോധന നിർബന്ധമാണെന്നും വീണാജോർജ് പറഞ്ഞു. അടച്ചിടൽ അവസാന മാർഗമായിരിക്കും.
കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമർശനങ്ങൾക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോൾ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്. ആദ്യ തരംഗങ്ങളിൽ നിന്നും ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്.
സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ക്ലസ്റ്റർ മാനേജ്‌മെന്റ് തയ്യാറാക്കിയത്.
സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷൻ നൽകി. ഭൂരിപക്ഷം പേരും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അദ്ധ്യാപകരും പൂർണമായും വാക്സിനേഷൻ എടുത്തവരാണ് മറ്റനുബന്ധ രോഗമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റർ മാനേജ്‌മെന്റ് ആവിഷ്‌കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റർ രൂപീകരണത്തിന്റെ കാര്യത്തിൽ, ഉയർന്ന അപകടസാദ്ധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാവുന്നതാണ്.
രണ്ട് വ്യക്തികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റർ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്റെ കാര്യത്തിൽ, രോഗം വരാൻ ഏറെ സാദ്ധ്യതയുള്ള സമ്പർക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്റൈൻ ചെയ്യണം. എൻ 95 മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ എൻ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസിൽ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.
പത്തിലധികം ആളുകളിലധികം കൊവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗബാധയേറ്റിട്ടുള്ള 5 ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാവുന്നതാണ്. സാദ്ധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവൂ.
ഓഫീസ് സമയങ്ങളിൽ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എൻ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. അഞ്ചു വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എൻ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിൾ ലെയർ മാസ്‌കുകളോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം.
ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം; ആകെ വാക്‌സിനേഷന്‍ 5 കോടി കഴിഞ്ഞു : വീണാജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമ്പൂർണ വാക്‌സിനേഷൻ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷൻ നൽകി. കൊവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.
കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്.
രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്‌സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ വാക്‌സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിനേഷനായി രജിസ്‌ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്‌സിൻ നൽകാനായി. വാക്‌സിൻ സമത്വത്തിനായി വേവ് ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ, സ്‌കൂളുകളിലെ വാക്‌സിനേഷൻ എന്നിവയും നടപ്പിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |