ഹാഷിം എന്ന പതിനെട്ടു കാരന് പൗലോ കൊയ്ലോയുമായി എന്തായിരുന്നു ബന്ധമെന്ന് ചോദിച്ചാൽ ഒന്നുമില്ല. എന്നാൽ 'ഒരു കാര്യത്തിനായി നാം ആത്മാർത്ഥമായി ശ്രമിച്ചാൽ ലോകം മുഴുവൻ അതിനൊപ്പം നിൽക്കും" എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾക്ക് ഹാഷിമുമായി അടുത്തബന്ധമുണ്ട്. കൊയിലാണ്ടിക്കടുത്ത് തിക്കോടി സ്വദേശിയായ ഹാഷിം റഹ്മാന്റെ ജീവിതത്തിൽ കൊയ്ലോയ്ക്ക് സുവർണസ്ഥാനമുണ്ട്. ആ പതിനെട്ടുകാരൻ തന്റെ മുപ്പത്തഞ്ച് വർഷത്തെ പ്രക്ഷുബ്ദ്ധമായ ജീവിതക്കടൽ മുന്നോട്ടുകൊണ്ടു പോയത് ലോകം മുഴുവൻ കൂടെ നിൽക്കാനുള്ള പദ്ധതി ഒരുക്കിയിട്ടാണ്. അത് പറയുന്നതിന് മുമ്പേ ഹാഷിമിന്റെ ജൈത്രയാത്രയെക്കുറിച്ച് പറയേണ്ടതുണ്ട്.
ഗൾഫിൽ നിന്ന് വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സമയം. കൂട്ടപിരിച്ചുവിടലിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിൽ ഒരാളായിരുന്നു അബുദാബിയിൽ അഡ്കാപ് എന്ന കമ്പനിയിലെ ജീവനക്കാരനായ കുഞ്ഞഹമ്മദ്. നാട്ടിൽ നിന്ന് കുറച്ച് ദിവസം മുമ്പ് വന്നെത്തിയ അനുജൻ ഹാഷിമുമുണ്ട് തന്റെ കൂടെ എന്നത് കുഞ്ഞഹമ്മദിനെ ഏറെ വേദനിപ്പിച്ചു. തന്നെ ആശ്രയിച്ച് ഗൾഫ് സ്വപ്നം കണ്ട് എത്തിയ ചെറുപ്പക്കാരൻ. ചേട്ടൻ കുഞ്ഞഹമ്മദ് നാട്ടിലേക്ക് തിരിച്ചപ്പോൾ അവൻ ഒറ്റയ്ക്കായി. ഒരു സഹായം ചോദിക്കാൻ പോലും ആരുമില്ല, അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്ക്. അവിടുന്ന് ഹാഷിമിന്റെ ഒറ്റയാൾ പോരാട്ട കഥ ആരംഭിക്കുകയായി. ഭാഷയറിയില്ല, ഡ്രൈവിംഗ് ലൈസൻസില്ല, കഴിക്കാൻ ഭക്ഷണമില്ല. കഷ്ടപ്പാടിന്റെ നാളുകളായിരുന്നു. ഹാഷിം എട്ടൊൻപതു മാസം ജോലി അന്വേഷിച്ചു നടന്നു. പിന്നെ ഒരു മൂന്നു മാസം മാത്യൂസ് എന്നയാളുടെ ഇലക്ട്രിക് വർക്ക്ഷോപ്പ് കടയിൽ ജോലിക്കു പോയി. തുടർന്ന് കുഞ്ഞഹമ്മദ് അനിയനു വേണ്ടി സുഹൃത്തുമായി ചേർന്ന് ഒരു എ.സി മെക്കാനിക്ക് ഷോപ്പ് ഇട്ടുകൊടുത്തു. എ.സി മെക്കാനിക് പണി കിട്ടുമ്പോൾ വണ്ടി വിളിച്ച് പോയി നന്നാക്കി വന്നാൽ പിന്നെ മിച്ചമൊന്നും കൈയിലുണ്ടാകില്ല.
കച്ചവടം ആകെ കുഴഞ്ഞുമറിഞ്ഞു. വാടക കൊടുക്കാൻ പോലും പണമില്ല. വാടക കൃത്യമായി കൊടുത്താൽ പട്ടിണിയെങ്കിലും കിടക്കാമെന്ന് ഗൾഫിലൊരു ചൊല്ലുണ്ട്. അതിനു പോലും കഴിയാത്ത അവസ്ഥ. കുട്ടിക്കാലം മുതൽ ഇലക്ട്രിക് പണികൾക്ക് സഹായിയായി ഹാഷിം പോകാൻ തുടങ്ങിയത് വീട്ടിലെ കഷ്ടപ്പാടുകൾ കാരണമല്ല. ആ ജോലിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. ആ ഇഷ്ടമാണ് ഹാഷിമിനെ എ.സി മെക്കാനിക്കാക്കിയത്.
രണ്ടും മൂന്നും ദിവസം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്ന സന്ദർഭങ്ങൾ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ ദുഃഖം വിശപ്പാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ. ഉപ്പില്ലാത്ത കുബ്ബൂസിന് ചിക്കൻ ബിരിയാണിയെക്കാൾ രുചിയുണ്ടെന്ന് പഠിപ്പിച്ചത് ആ വിശപ്പാണ്. മുക്കി കഴിക്കാൻ പച്ച വെള്ളം കൂടിയുണ്ടെങ്കിൽ സദ്യ കെങ്കേമമായി. എന്നാൽ, ദാരിദ്ര്യവും കഷ്ടപ്പാടുമൊന്നും ഹാഷിമിന് നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള കാരണമായിരുന്നില്ല. ഇതിൽ നിന്നെല്ലാം കരകയറണം, ജേതാവായി ബാപ്പയും ഉമ്മയ്ക്കും മുന്നിലെത്തണം അതു മാത്രമാണ് ഹാഷിമിനെ മുന്നോട്ടു നയിച്ചത്. അതുകൊണ്ടു തന്നെ കഷ്ടപ്പാടുകളെ സ്വർഗത്തിലേക്കുള്ള വഴിയിലെ റോസാപ്പൂക്കളായാണ് താൻ കണ്ടതെന്ന് ഹാഷിം ചിരിച്ചു കൊണ്ട് പറയും.
ഒടുവിൽ ഇവിടെയുള്ളതെല്ലാം വിട്ടിട്ട് 1990കാലത്ത് അജ്മാനിലേക്ക് പോയി. എന്തെങ്കിലും ഒന്ന് ആയിത്തീരാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞ എടുത്തു. രാത്രിയും പകലെന്നുമില്ലാതെ ജോലി നോക്കി. ഇതിനിടെ പലപ്പോഴും ദൈവം സഹായത്തിന്റെ രൂപത്തിൽ എത്തിയിട്ടുണ്ട്. അജ്മാനിൽ പൊതുമാപ്പ് ആദ്യമായി നിലവിൽ വന്ന സമയത്ത് ഹാഷിം സ്വന്തം വാഹനം ടാക്സിയാക്കി മാറ്റി. കഷ്ടപ്പാടു കാരണം അടവും ഇൻഷ്വറൻസുമെല്ലാം മുടങ്ങി.
ഇതുവരെയുള്ള ജീവിതം കൊണ്ട് കരപറ്റി എന്ന് വിചാരിച്ചെങ്കിൽ തെറ്റി. കഥ മാറിയത് ഇവിടെ നിന്നാണ്. കാർ ഒരു ദിവസം ഒരു മതിലിനടുത്ത് പാർക്ക് ചെയ്ത ശേഷം എ.സി നന്നാക്കാൻ പോയതാണ് ഹാഷിം. തിരികെ വന്നപ്പോൾ കണ്ടത് ഒരു വലിയ മരം വീണ് തകർന്ന തന്റെ കാറിനെയാണ്. ആ കടുത്ത ചൂടിൽ മനസും ശരീരവും വെന്തുരുകി റോഡിൽ മരവിച്ചു നിന്നുപോയി. ഹാഷിമിന്റെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേറ്റു. വണ്ടിയുടെ അടവെല്ലാം മുടങ്ങിക്കിടക്കുന്നതിനാൽ ഇൻഷ്വറൻസ് സഹായം പ്രതീക്ഷിക്കുകയേ വേണ്ട. പുറത്തെ ചൂടിനെ തോൽപ്പിച്ച് അകത്തെ ചൂട് തിളച്ചുപൊങ്ങി. വേദനയുടെ നെരിപ്പോടിൽ നിൽക്കുമ്പോൾ ദൈവദൂതൻ ഹാഷിമിന്റെ അടുത്തെത്തി. ആക്സിഡന്റ് പരിശോധിക്കാൻ വന്ന പാകിസ്ഥാനി പൊലീസുകാരന്റെ ഒൗദാര്യത്തിന്റെ രൂപത്തിൽ. മറ്റൊരു കാർ കുറുകേ വന്നപ്പോൾ രക്ഷിക്കാനായി വെട്ടിത്തിരിച്ചതാണ് ഈ വണ്ടിയെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് നൽകാമെന്ന് സമ്മതിച്ചു. പക്ഷേ അതിനായി കുറുകെ വന്ന ഒരു കാറിന്റെ ആർ.സി ബുക്കും മറ്റും വേണം. അവിടെ ഹാഷിമിനെ സഹായിക്കാനായി അപരിചിതനായ രാജൻ എന്നയാളെത്തി. അവിടെ ഒരു കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന രാജൻ തന്റെ കാറാണ് എതിരെ വന്നതെന്ന് പറഞ്ഞ് ആർ.സി ബുക്ക് നൽകി. കാർ അപകടത്തിലാകാൻ കാരണമായ വാഹനത്തിന്റെ ഇൻഷ്വറൻസ് കമ്പനി അപകടത്തിൽപ്പെട്ട കാർ നന്നാക്കിത്തരും. അങ്ങനെ ഹാഷിം സ്വന്തം വാഹനം നന്നാക്കിയെടുത്തു. അതൊരു ആത്മബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു.
ഹാഷിമിന്റെ ദുരിതജീവിതത്തിൽ പിന്നീട് അപകടങ്ങൾ കൂടെപ്പിറപ്പായി. ഒരിക്കൽ വണ്ടിയോടിച്ച് വരുമ്പോൾ സുഹൃത്തിന്റെ മകൾ ഓടി വന്ന് വണ്ടിക്കു മുന്നിൽ വീണു. അറിയാതെ സംഭവിച്ച അപകടമാണെങ്കിലും കുറേ നാളുകൾ ജയിലിൽ കഴിയേണ്ടി വന്നു ഹാഷിമിന്. ജയിലിൽ നിന്ന് ഇറങ്ങിയ ഉടൻ അപകടത്തിൽപ്പെട്ട കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയ ഹാഷിം ''എന്നോട് ക്ഷമിക്കണം. എന്റെ തെറ്റാണ്."" എന്ന് പറഞ്ഞപ്പോൾ എല്ലാവരും സ്തബ്ദ്ധരായി നിന്നുപോയി. പിന്നീടൊരിക്കൽ നാട്ടിൽ വന്ന സമയം. വീട്ടിലെ എസി നന്നാക്കാൻ കയറിയപ്പോൾ ടെറസിൽ നിന്ന് വീണ് തോളിന് ഗുരുതര പരിക്കേറ്റ് കിടന്നു.
ഗൾഫിലെത്തി എട്ടര വർഷം കഴിഞ്ഞിട്ടാണ് ആദ്യമായി നാട്ടിൽ പോയത്. ഗൾഫിൽ പോയി വർഷങ്ങളോളം പാടുപെട്ടിട്ടും ജീവിതത്തിൽ വിജയിക്കാനാവാതെ തങ്ങളുടെ മുന്നിൽ എത്തിയ മകനെ കണ്ട് അന്ന് ഉമ്മയും ഉപ്പയും ഏറെ സങ്കടപ്പെട്ടു. പിന്നീട് മൂന്നര വർഷം കഴിഞ്ഞ് വീണ്ടും നാട്ടിലേക്ക് പോയി. അപ്പോഴും ഹാഷിം പഴയ ഹാഷിം തന്നെയായി തുടർന്നു.
അറബിനാട്ടിലെ പള്ളിയിലെ ജീവനക്കാരനായ ഹാത്തിമിനെ അപ്രതീക്ഷിതമായാണ് പരിചയപ്പെട്ടത്. ആ അടുപ്പം ജീവിതത്തിലെ വഴിത്തിരിവായി. മുൻനിര കമ്പനികൾ കൈയൊഴിഞ്ഞ എ.സി മെഷീനുകൾ ഏറ്റെടുത്ത് നന്നാക്കി കൊടുക്കാറുണ്ടായിരുന്നു ഹാഷിം. ഹാഷിമിൽ നല്ലൊരു മനുഷ്യസ്നേഹി ഉണ്ടെന്ന് ഹത്തീമിന് മനസിലായി.
ഒരു കമ്പനി തുടങ്ങാനായി ഒരു ഈടുമില്ലാതെ ഹാത്തിം 25000 ഡോളർ ഹാഷിമിന് നൽകി. ഹത്തീമാണ് നല്ലതിൽ നല്ലത് എന്നർത്ഥമുള്ള 'അൽ അസാല" എന്ന പേര് കമ്പനിക്ക് നിർദ്ദേശിച്ചത്. അതുവരെ തുടങ്ങിയ പല കമ്പനികളും സംരംഭങ്ങളും നഷ്ടത്തിലായതിനാൽ വളരെ നിരാശയിലായിരുന്ന ഹാഷിമിനെ ഉയർത്തെഴുന്നേൽപ്പിച്ചത് ഹാത്തിമിന്റെ വാക്കുകളും സഹായവുമാണ്. അൽ അസാല എ.സി കരാർ കമ്പനി ഗൾഫിലാകെ അറിയപ്പെടുന്ന കമ്പനിയായി ഉയർന്നു. എന്നെന്നുമുള്ള കടപ്പാടിന്റെ ഓർമ്മയ്ക്ക് ആ മഹദ് വ്യക്തിയുടെ പേരു തന്നെ തന്റെ ഇളയമകന് സമ്മാനിച്ചു. നിസഹായാവസ്ഥയിൽ തനിക്ക് കിട്ടിയ സഹായം പോലെ മറ്റുള്ളവരെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഹാഷിമിന് പിന്നെ ജീവിതത്തിലൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സാധാരണക്കാർക്ക് പ്രാപ്യമായ കുറഞ്ഞ ചെലവിലുള്ള സോളാർ എ.സി എന്ന സ്വപ്നത്തിന്റെ പിന്നാലെയാണിപ്പോൾ ഹാഷിം. എ.സിയുടെ വിലക്കൂടുതലും വൈദ്യുത ചാർജും ഭയന്നാണ് പലരും എ.സിയോട് മുഖം തിരിക്കുന്നത്. അത്തരമൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്ന വിധം ചെലവു കുറഞ്ഞ സോളാർ എ.സി സംരംഭമാണ് ഹാഷിമിന്റെ മനസിൽ.അതിനായി പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പ്രോജക്ടിൽ പദ്ധതി സമർപ്പിച്ചു കഴിഞ്ഞു. അതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. മറ്റൊരു തടസവുമുണ്ടായില്ലെങ്കിൽ ഹാഷിമിന്റെ സ്വപ്നം പൂവണിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |