പൊലീസ് യഥാസമയം ആശുപത്രിയിലെത്തിച്ചില്ലെന്ന് ആക്ഷേപം
വൈക്കം : മദ്യലഹരിയിൽ മാതാവിനെ അടിച്ചുവീഴ്ത്തി തോട്ടിൽക്കൊണ്ടു പോയി മുക്കിക്കൊലപ്പെടുത്തിയ മകൻ പിടിയിൽ. വൈക്കം ഉദയനാപുരം വൈക്കപ്രയാർ കണിയാംതറ താഴ്ച വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (76) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മകൻ ബൈജു (38) നെ വൈക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
. സമീപത്ത് താമസിക്കുന്ന മന്ദാകിനിയുടെ മൂത്ത മകൻ ബിജു വീട്ടിലേക്ക് വഴി തീർക്കുന്നതിനായി പൂഴി ഇറക്കി നിരത്തി കൊണ്ടിരുന്നപ്പോൾ ബൈജുവിനോട് സഹായിക്കാൻ പറഞ്ഞതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.കലഹം മൂർച്ഛിച്ച് മാതാവിനെ മർദ്ദിച്ചതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ള ബൈജു മദ്യപിച്ചു കഴിഞ്ഞാൽ അക്രമാസക്തനാകുന്നതിനാൽ മാതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കളോട് നിർദ്ദേശിച്ച് പൊലീസ് മടങ്ങി. പിന്നീട് 3.30 ഓടെ മാതാവുമായി വീണ്ടും തർക്കത്തിലേർപ്പെട്ട ബൈജു ക്രൂരമായി മർദ്ദിച്ച ശേഷം വീടിന് സമീപത്തുള്ള തോട്ടിലേക്കു വലിച്ചിഴച്ച് കൊണ്ടു പോയി. കൈകൾ പിറകിലോട്ട് കെട്ടി തോട്ടിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാൻ മന്ദാകിനി ശ്രമിച്ചെങ്കിലും ബൈജു തോട്ടിലെ ചെളിയിലേക്ക് ചവിട്ടി താഴ്ത്തിക്കൊണ്ടിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തിയെങ്കിലും ബൈജു അരിവാൾ വീശി ഭീഷണി മുഴക്കി. വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |