തിരുവനന്തപുരം: അഖിലേന്ത്യ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ഐ എ എസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഈ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഭേദഗതികൾ നടപ്പായാൽ സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കുമെന്നും കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കുമെന്നും പിണറായി കുറിപ്പിൽ പറഞ്ഞു. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഭേദഗതികൾക്കെതിരെ അഭിപ്രായപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണ്.
എന്നാൽ അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഈ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതു നടപ്പായാൽ സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിനു വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിൻ്റെ അടിത്തറ തീർത്തും ദുർബലമാകും. അതിനാൽ പുതിയ നിർദ്ദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
പിണറായി വിജയൻ
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |