ടോക്യോ: മഞ്ഞുകുരങ്ങുകൾക്കിടയിൽ വർഷങ്ങളായി നിലനിന്നിരുന്ന ആൺഭരണത്തിന് അന്ത്യം കുറിച്ച് റാണിയായി യാകി. തെക്കൻ ജപ്പാനിലെ തകാസാകിയാമ നാച്വറൽ സുവോളജിക്കൽ ഗാർഡനിലെ 677 ഓളം വരുന്ന കുരങ്ങുസംഘത്തെ നിലവിൽ നയിക്കുന്നത് യാകിയാണ്. കരുത്തരായ ആൺകുരങ്ങുകളെയെല്ലാം ആക്രമിച്ച് തോൽപ്പിച്ച് ഭരണം പിടിച്ചെടുത്ത 9 വയസുകാരിയാണ് ഈ ചുണക്കുട്ടി. പാർക്കിന്റെ 70 കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുരങ്ങുറാണിയുണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു വർഷത്തോളമായി ഈ പദവിയിൽ എതിരാളികളില്ലാതെ തുടരുകയാണ് ഇവൾ. സ്വന്തം അമ്മയെ തന്നെ ആക്രമിച്ചാണ് യാകി തന്റെ അധികാരപ്പോരാട്ടം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ശേഷം അഞ്ചു കൊല്ലം സംഘത്തെ നയിച്ച 31കാരനായ നൻചുവടക്കം നിരവധി ആൺകുരങ്ങുകളെ പോരാട്ടത്തിലൂടെ തോൽപ്പിച്ചു. വളരെ അപൂർവമായി മാത്രമേ മഞ്ഞു കുരങ്ങുകൾക്കിടയിൽ പെൺകുരങ്ങുകൾ നേതാവാകുകയുള്ളൂവെന്ന് ഗവേഷകനായ യു കെയ്‌ഗെയ്ഷി പറഞ്ഞു. മഞ്ഞുകുരങ്ങുകളിൽ നേതാവാകുന്നവർക്ക് കൂടുതൽ ഭക്ഷണവും ഇണചേരാൻ മുൻഗണനയും ലഭിക്കും. അതേ സമയം വരാനിരിക്കുന്ന ഇണ ചേരൽ സീസണിൽ യാകിയുടെ റാണി പദവി നഷ്ടപ്പെടാമെന്നും യു കൂട്ടിച്ചേർത്തു. സംഘത്തിലെ 18 കാരനായ ലഫിയെന്ന ആൺകുരങ്ങ് അടുത്ത നേതാവാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |