SignIn
Kerala Kaumudi Online
Thursday, 19 September 2024 5.52 PM IST

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് ,​ തടിയന്റവിട നസീറും ഷഫാസും കുറ്റമുക്തർ

Increase Font Size Decrease Font Size Print Page

kk

രണ്ടു പേരെ വെറുതേ വിട്ടതും ശരിവച്ചു

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ ഒന്നാം പ്രതി കണ്ണൂർ തയ്യിൽ സ്വദേശി തടയിന്റവിട നസീർ, നാലാം പ്രതി കണ്ണൂർ വളപ്പ് സ്വദേശി തയ്യിൽ ഷഫാസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചതിനെതിരെ ഇവർ നൽകിയ അപ്പീലിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

മൂന്നാം പ്രതി കണ്ണൂർ താന സ്വദേശി അബ്ദുൾ ഹാലിം, ഒമ്പതാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ് ചെട്ടിപ്പടിയെന്ന അബൂബക്കർ യൂസഫ് എന്നിവരെ വിചാരണക്കോടതി വെറുതേ വിട്ടതും ഡിവിഷൻ ബെഞ്ച് ശരിവച്ചു.

2006 മാർച്ച് മൂന്നിന് ഉച്ചക്ക് 12.30 നും ഒരു മണിക്കുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം. രണ്ടാം മാറാട് കലാപത്തിലെ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതിന്റെ പകയിൽ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ സ്ഫോടനങ്ങൾ നടത്തിയെന്നാണ് കേസ്. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞില്ല. തടിയന്റവിട നസീറിനും ഷഫാസിനും യു.എ.പി.എ (തീവ്രവാദ പ്രവർത്തന നിരോധന നിയമം) പ്രകാരമുള്ള രണ്ടു വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവും പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. നസീറിന് സ്ഫോടക വസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം കൂടി വിധിച്ചിരുന്നു. എന്നാൽ സ്ഫോടക വസ്തു നിയമപ്രകാരം വിചാരണ നടത്താൻ ജില്ലാ മജിസ്ട്രേട്ടിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ അന്വേഷണ സംഘം പാലിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏഴാം പ്രതി മലപ്പുറം സ്വദേശി ഷമ്മി ഫിറോസ് മാപ്പുസാക്ഷിയായി. മറ്റൊരു സ്ഫോടനക്കേസിൽ അറസ്റ്റിലായ അബ്ദുൾ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തടിയന്റവിട നസീർ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ്.

ഹൈക്കോടതിയുടെ വിലയിരുത്തലുകൾ

മാപ്പുസാക്ഷിയുടെ മൊഴി കേസ് തെളിയിക്കാൻ പര്യാപ്തമായില്ല.

പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കുറ്റപത്രം തയ്യാറാക്കിയത്

കുറ്റസമ്മത മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ അന്വേഷണകർ മിനക്കെട്ടില്ല

ഇത്തരം മൊഴികൾക്ക് തെളിവു നിയമത്തിൽ സാധുത ഇല്ലെന്നറിഞ്ഞുകൊണ്ടാണ് കേസ് ചിട്ടപ്പെടുത്തിയത്

ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങൾ വിചാരണ ചെയ്തു

കുറ്റസമ്മത മൊഴികളിൽ കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം അനാവശ്യ തിടുക്കം കാട്ടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.