കാസർകോട് : നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി ശ്രീനിഷ് ശാന്തി (27) മംഗളൂരുവിൽ കാർ ഇടിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ മംഗളൂരു കദ്രിക്ക് സമീപം കെ .പി .ഡി ജംഗ്ഷനിലാണ് അപകടം. റോഡരികിൽ മൺപാത്രങ്ങൾ വാങ്ങുന്നതിനിടെ അതിവേഗതയിൽ ഓടിച്ചുവന്ന കാർ ശ്രീനിഷ് ശാന്തിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതര നിലയിൽ മംഗളൂരു എ.ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിന് സമീപത്തെ ഗൃഹപ്രവേശ ചടങ്ങിന് സാധനങ്ങൾ വാങ്ങാൻ ഇന്നലെ രാവിലെയാണ് അവരുടെ കൂടെ മംഗളൂരുവിൽ പോയത്. പാത്രങ്ങൾ വിൽക്കുകയായിരുന്ന കന്യാകുമാരി സ്വദേശിക്കും അപകടത്തിൽ പരിക്കുണ്ട്.
പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത് കാസർകോട്ടേക്ക് കൊണ്ടുവരും. അബുദാബിയിൽ നിന്ന് സഹോദരൻ ശ്രീദിഷ് എത്തിയ ശേഷം സംസ്‌ക്കാരം നടത്തും.
കാസർകോട് ജില്ലയിലെ ഏക തീയ്യ സമുദായ ശാന്തിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാന്തിയുമായിരുന്നു ശ്രീനിഷ്. ചെമ്മനാട് പാലിച്ചിയടുക്കം തൊട്ടിയിൽ ശ്രീധരന്റെയും സി. കാർത്ത്യായനിയുടെയും മകനാണ്. സഹോദരൻ ശ്രീദിഷിന്റെ വിവാഹം നെല്ലിക്കുന്ന് ക്ഷേത്രത്തിൽ ജേഷ്ഠനായ ശ്രീനിഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു നടത്തിയത് വാർത്തയായിരുന്നു. 2003 ൽ പറവൂർ രാകേഷ് തന്ത്രിയുടെ ശിഷ്യത്വം സ്വീകരിച്ചാണ് തന്ത്രിക കർമ്മങ്ങൾ പഠിച്ചത്. ചെറിയ പ്രായത്തിൽ തന്നെ നിരവധി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയും പൂജാദി കർമ്മങ്ങളും നടത്തി വന്നിരുന്നു. അഞ്ച് വർഷം മുമ്പാണ് നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തിയായി ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |