കുന്നംകുളം : വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന യുവാവിനെ രണ്ടു പേർ ചേർന്ന് കുത്തിക്കൊന്നു. കേച്ചേരി കറുപ്പംവീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് (45) മരിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേച്ചേരി മാർക്കറ്റിലെ മത്സ്യം, ഇറച്ചി വിൽപ്പനക്കാരനാണ് ഫിറോസ്. രണ്ടാം ഭാര്യ ഹസീനയോടൊപ്പം പന്നിത്തടം ബൈപാസിൽ മണ്ണാംകുഴി റോഡിൽ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്‌സിൽ അഞ്ച് വർഷമായി താമസിക്കുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. ആദ്യഭാര്യയിൽ മൂന്ന് കുട്ടികളുണ്ട്.
ലഹരിസംഘങ്ങൾ ഉൾപ്പെടെ വിവിധ സംഘങ്ങളും ഫിറോസുമായി ഈയിടെ വാക്കുതർക്കമുണ്ടായിട്ടുണ്ട്. ഇതൊക്കെയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. പായയിൽ വിരിച്ച തുണിയിൽ രക്തം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി.
കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ് സിനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |