മുംബയ്: യുക്രെയിനിലെ മൈകോലൈവ് തുറമുഖത്ത് ചരക്കുകപ്പലിൽ കുടങ്ങിക്കിടക്കുന്ന 21 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഷിപ്പ് ഏജൻസിയായ എം.വി മാരിടൈമിന്റെ സി.ഇ.ഒ സഞ്ജയ് പ്രഷാർ അറിയിച്ചു. കുടുംബാംഗങ്ങളുമായും ഏജൻസിയുമായും നാവികർ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. തുറമുഖത്ത് വേറെ 24 കപ്പലുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവയിലെല്ലാം ഇന്ത്യൻ നാവികരുണ്ട്. അവരെല്ലാം സുരക്ഷിതരാണെന്നും പ്രഷാർ പറഞ്ഞു.
റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ നാവികർ കപ്പലിന് പുറത്തിറങ്ങിയിട്ടില്ല. കപ്പലിലെ ഇന്റർനെറ്റ് - സാറ്റലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തുറമുഖത്തിനടുത്ത് റഷ്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ സൈന്യം കപ്പലുകൾ തുറമുഖം വിടാൻ അനുവദിച്ചാൽ കുഴപ്പമില്ല. അല്ലെങ്കിൽ തുറമുഖം വിടാൻ സഹായം വേണ്ടി വരും. കപ്പലുകൾക്ക് കീവിലൂടെയും പോളണ്ടിലൂടെയും മാത്രമേ രക്ഷപ്പെടാൻ സാധിക്കൂ. ഇരു പ്രദേശങ്ങളും അകലെയായതിനാൽ രക്ഷപ്പെടുന്നത് അസാദ്ധ്യമാണ്. നാവികരെ രക്ഷപ്പെടാൻ എല്ലാ മാർഗ്ഗങ്ങളും തേടുന്നുണ്ടെന്നും പ്രഷാർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |