കണ്ണൂർ: പി.ജയരാജനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ സമൂഹമാദ്ധ്യമത്തിൽ ജയരാജൻ അനുകൂലികളുടെ പ്രതിഷേധം. മുൻപ് ആർ.എസ്.എസ് അക്രമത്തിൽ പരിക്കേറ്റ് കിടക്കുന്ന കാലത്തെ അദ്ദേഹത്തിന്റെ ഫോട്ടോകൾ പങ്കുവച്ചാണ് ഫേസ്ബുക്ക് പേജ് ആയ റെഡ് ആർമിയിലൂടെ പ്രതിഷേധമുയരുന്നത്.
'പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പമുണ്ട്. സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ്.ബി പേജിലെ പോസ്റ്റുകളിലുള്ളത്. 'കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ' എന്ന പാട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജനെ ഉൾപ്പെടുത്താത്തതിനെ കടുത്ത ഭാഷയിലാണ് പലരും വിമർശിച്ചത്.
അതേസമയം, ഫേസ്ബുക്കിലെ പ്രതിഷേധത്തെപ്പറ്റി ചോദിച്ചപ്പോൾ മാദ്ധ്യമങ്ങൾക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്ന് പി. ജയരാജൻ കുറ്റപ്പെടുത്തി. സി.പി.എമ്മിൽ എനിക്ക് അർഹിക്കുന്ന സ്ഥാനം കിട്ടാത്തതിൽ അതൃപ്തിയുണ്ടോയെന്നാണ് മാദ്ധ്യമങ്ങൾക്ക് അറിയേണ്ടത്. പൊതുപ്രവർത്തകന് എന്തു പദവി കിട്ടുമെന്നതല്ല, നാം എന്ത് നിലപാടാണെടുക്കുകയെന്നതാണ് പ്രധാനം. വിമർശനവും സ്വയംവിമർശനവും ഉള്ള പാർട്ടിയാണ് സി.പി.എം. എറണാകുളം സമ്മേളനത്തിലും നടന്നത് ഇതാണ്. എല്ലാ തീരുമാനവും ഏകകണ്ഠമാണ്. ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |