കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ പോക്സോ ആക്ട് പ്രകാരം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഐരൂർ ആയിരവില്ലി ക്ഷേത്രത്തിന് സമീപം പുരപ്പമൺ വടക്കതിൽ വീട്ടിൽ നിന്ന് പരവൂർ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടിൽ താമസിക്കുന്ന വിജയകുമാറാണ് (53) പിടിയിലായത്.
പെൺകുട്ടിക്ക് 25 വയസുള്ള യുവാവുമായുള്ള സ്നേഹ ബന്ധം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാവ് കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യൻ പെൺകുട്ടിക്ക് ചരട് ജപിച്ച് കെട്ടിയശേഷം പെൺകുട്ടിയുടെ വലതുകൈയിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. നിസാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടമാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐ സജിമോൻ, സി.പി.ഒമാരായ സായിറാം, സതീഷ്, സിന്ധു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |