ന്യൂഡൽഹി: നാല് വർഷത്തെ ബിരുദ പഠനം ഗവേഷണത്തിന് യോഗ്യതയാക്കുന്നതുൾപ്പെടെ, രാജ്യത്തെ ബിരുദ, ബിരുദാനന്തര പഠനത്തിൽ സമഗ്ര പൊളിച്ചെഴുത്തിന് വഴിയൊരുക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി യു.ജി.സി പ്രസിദ്ധീകരിച്ചു. 4 വർഷ ബിരുദം പൂർത്തിയാക്കിയവർ ബിരുദാനന്തര ബിരുദത്തിന് ഒരു വർഷ കോഴ്സ് പഠിച്ചാൽ മതി.
നാലു വർഷ ബിരുദ പഠനത്തിലൂടെ വിദ്യാർത്ഥിക്ക് ഒന്നിലധികം വിഷയങ്ങൾ പഠിച്ച് സമഗ്രമായ അറിവുണ്ടാക്കാനും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും അവസരം ലഭിക്കും. അതേസമയം, നിലവിലെ മൂന്ന് വർഷ ബിരുദ, രണ്ടു വർഷ പി.ജി കോഴ്സുകൾ തുടരും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പിഎച്ച്.ഡി കോഴ്സുകളുടെ കാലാവധി പരമാവധി ആറു വർഷമാക്കും. 60 ശതമാനം ഒഴിവുകളും നെറ്റ്/ജെ.ആർ.എഫ് യോഗ്യതയുള്ളവർക്കും ബാക്കി സർവകലാശാലകൾ വഴിയും, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയുമാക്കും.
ബിരുദ കോഴ്സ്
ബിരുദ പഠനം 3 വർഷം അല്ലെങ്കിൽ 4 (3+1)
ഒരു വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ്
രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്‌ളോമ
മൂന്നു വർഷം പൂർത്തിയാക്കിയാൽ ബിരുദ സർട്ടിഫിക്കറ്റ്
നാലു വർഷം പൂർത്തിയാക്കിയാൽ ബിരുദ സർട്ടിഫിക്കറ്റ്+ഓണേഴ്സ് അല്ലെങ്കിൽ ബിരുദം+ഗവേഷണം
പി.ജി കോഴ്സ്
2 വർഷ കോഴ്സ്: 3 വർഷ ബിരുദം പൂർത്തിയാക്കിയവർക്ക്, രണ്ടാം വർഷം ഗവേഷണത്തിന് പ്രാധാന്യം
ഒരു വർഷ കോഴ്സ്: ഗവേഷണ പഠനത്തോടെ 4 വർഷ ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക്
പിഎച്ച്.ഡി പഠനത്തിന് രണ്ടു വർഷ പി.ജി കോഴ്സ് അല്ലെങ്കിൽ ഗവേഷണ പഠനത്തോടെയുള്ള 4 വർഷ ബിരുദ കോഴ്സ്
ഇന്റേൺഷിപ്പ്:
തൊഴിൽ പരിശീലനം നേടാനും, പഠിച്ചത് ഉറപ്പിക്കാനും പ്രാദേശിക വ്യവസായങ്ങളിലും ബിസിനസ് സംരംഭങ്ങളിലും ഇന്റേൺഷിപ്പ്.
സെമസ്റ്ററിലെ ക്രഡിറ്റ്
തിയറി ക്ലാസ് 15 മണിക്കൂർ
പ്രാക്ടിക്കൽ, ഫീൽഡ്വർക്ക്, കമ്മ്യൂണിറ്റി പഠനം, സോഷ്യൽ വർക്ക് 30 മണിക്കൂർ
അസൈൻമെന്റുകൾ, വായന 30 മണിക്കൂർ.
ലാബ് വർക്ക് 15 മണിക്കൂർ
ആർട്സ് വിഷയങ്ങളിൽ സ്റ്റുഡിയോ പ്രവൃത്തികൾ 45 മണിക്കൂർ
യോഗ്യതകൾ
ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനിടെ 4044 ക്രഡിറ്റ് മണിക്കൂറുകൾ+10 ക്രഡിറ്റ്+10 ക്രഡിറ്റ് (അപ്രെന്റിസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് )
രണ്ടു വർഷ ഡിപ്‌ളോമ: 8088 ക്രഡിറ്റ് മണിക്കൂർ+10 ക്രഡിറ്റ്+10 ക്രഡിറ്റ് (അപ്രെന്റിസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് )
മൂന്നുവർഷ ബിരുദം: 120130 ക്രഡിറ്റ് മണിക്കൂറുകൾ
നാലു വർഷ ബിരുദം: 160176 ക്രഡിറ്റ് മണിക്കൂറുകൾ.
ബിരുദാനന്തര ബിരുദം: 4 വർഷ ബിരുദത്തിൽ 4044 ക്രഡിറ്റ് മണിക്കൂറുകൾ, 3 വർഷ ബിരുദത്തിൽ 8088.
ഒരു വർഷ ബിരുദാനന്തര ബിരുദ ഡിപ്‌ളോമയ്ക്ക് 3 വർഷ ബിരുദത്തിൽ 4044 ക്രഡിറ്റ് മണിക്കൂറുകൾ
നാല് വർഷ ബിരുദം വിദേശ ജോലിക്ക് ഗുണം
നാല് വർഷ ബിരുദ കോഴ്സ് വിജയിക്കുന്നവർക്ക് ബിരുദാനന്തര ബിരുദം കൂടാതെ ഗവേഷണം നടത്താമെന്ന യു.ജി.സി റഗുലേഷൻ സംസ്ഥാനത്തും നടപ്പക്കേണ്ടി വരും. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര ആക്ടിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. ആറു മാസത്തിനകം രാജ്യത്താകെ പ്രാബല്യത്തിലാവും. ഇതനുസരിച്ചുള്ള ഭേദഗതി സർവകലാശാലകളിലെ ചട്ടങ്ങളിൽ വരുത്താനുള്ള അധികാരം അക്കാഡമിക് കൗൺസിലുകൾക്കാണ്. നാലു വർഷ ബിരുദ കോഴ്സുകൾ വന്നാലും നിലവിലെ കോഴ്സുകൾ തുടരാനാവും. പുതിയ കോഴ്സുകളായതിനാൽ സ്‌കീമും സിലബസും അദ്ധ്യാപക യോഗ്യതയും യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചയിക്കണം. യു.ജി.സി നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും, നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ കൂടുതൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.
കേരളത്തിൽ സങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോഴ്സുകളൊഴികെ നിലവിൽ നാലു വർഷ ബിരുദ കോഴ്സുകളില്ല. കേളേജുകളിൽ ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന, നാലു വർഷ ബിരുദ ഒണേഴ്സ് തുടങ്ങാൻ എം.ജി സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തെങ്കിലും നടപ്പാക്കിയില്ല. . യു.ജി.സി ഇപ്പോൾ നിർദ്ദേശിച്ച, നാലു വർഷ ബിരുദം കഴിഞ്ഞാൽ പി.ജി ഒരു വർഷം മതിയെന്ന വ്യവസ്ഥ രണ്ടു വർഷം മുൻപ് കേരളത്തിൽ ശുപാർശ ചെയ്തതാണ്.
ഗവേഷണത്തിന് ഊന്നൽ
അത്യാധുനിക ബിരുദ കോഴ്സുകൾക്കു ശേഷമുള്ള ഗവേഷണത്തിന്റെ ഗുണനിലവാരം ഉയരും.
ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്സുകൾക്ക് ലോകത്തെവിടെയും അംഗീകാരമുള്ളതിനാൽ വിദേശത്ത് ജോലി തേടുന്നവർക്ക് ഗുണകരമാവും. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കേമേഴ്സ്, ബയോളജിക്കൽ സയൻസ് മേഖലകളിലാവും നാലു വർഷ ബിരുദ കോഴ്സുകൾ. നാക് എഗ്രേഡോ, ദേശീയറാങ്കിംഗിൽ നൂറിനുള്ളിലോ ആയ കേളേജുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |