കൊല്ലം: സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ചുമതലയുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ (വി.ഇ.ഒ) ഒഴിവുകളിൽ നിയമനം വൈകുന്നത് പദ്ധതി നിർവഹണത്തെ ബാധിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് ഭവന പദ്ധതിയും ഹരിത കേരളാ മിഷന്റെ ഭാഗമായുള്ള മാലിന്യ സംസ്‌കരണ പദ്ധതികളും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കുമെല്ലാം ചുക്കാൻ പിടിക്കുന്നതും വി.ഇ.ഒമാരാണ്.
സംസ്ഥാനത്താകെ 500ഓളം ഒഴിവുകളാണുള്ളത്. ചിലയിടങ്ങളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകൂടിയുണ്ടായാൽ ഒഴിവുകൾ ഏകദേശം ആയിരത്തോളമാകുമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
പലയിടത്തും ഒന്നിലധികം പഞ്ചായത്തുകളുടെ ചുമതല ഒരു വി.ഇ.ഒയ്ക്ക് എന്ന നിലയിലായിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയുൾപ്പെടെയുള്ള ലക്ഷക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് തെല്ലൊന്നുമല്ല അപേക്ഷകരെ വലയ്ക്കുന്നത്.
ഇഴഞ്ഞിഴഞ്ഞ് നിയമനം
1. വി.ഇ.ഒ നോട്ടിഫിക്കേഷൻ വന്നത് 2018ൽ
2. 12.54 ലക്ഷം അപേക്ഷകർ, റാങ്ക് ലിസ്റ്റിൽ 2650 പേർ
3. 2021 ജനുവരിയിൽ ആദ്യ റാങ്ക് ലിസ്റ്റ് കൊല്ലം ജില്ലയിൽ
4. ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് 500, നിയമനം നൽകിയത് 150
5. എക്‌സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ നിലവിൽ 25 ഓളം ഒഴിവുകൾ
6. നവംബറിന് ശേഷം വി.ഇ.ഒ മാർക്ക് സ്ഥാനക്കയറ്റം നൽകിയില്ല
7. വാർഷിക പദ്ധതികളും ആവാസ് പ്ലസ് എഗ്രിമെന്റ് ടാർജറ്റുകളും പൂർത്തിയാക്കിയാൽ മാത്രം സ്ഥാനക്കയറ്റം നൽകുകയുള്ളൂവെന്ന് വകുപ്പ് അധികൃതർ
8. പ്രമോഷൻ ലഭിക്കാത്തതിനാൽ മറ്റു വകുപ്പുകളിലേക്ക് മാറി 50ഓളം സീനിയർ ഗ്രേഡ് 1 വി.ഇ.ഒമാർ
കോടതിയെ സമീപിക്കും
ഈസ് ഒഫ് ലിവിംഗ് സർവേ, അതി ദരിദ്റരെ കണ്ടെത്തൽ, ലൈഫ് മിഷൻ സർവേ, തുടങ്ങിയവ പൂർത്തീകരിക്കാൻ നിലവിൽ രാത്രിയിലും ജോലിചെയ്യേണ്ട അവസ്ഥയിലാണ് വി.ഇ.ഒമാർ. എൻട്രി കേഡറിൽ വി.ഇ.ഒ ഗ്രേഡ് 2 എന്ന രീതിയിൽ സർവീസിലെത്തിയവർക്ക് ഗ്രേഡ് 1 ആയി റേഷ്യോ പ്രമോഷനും സീനിയോറിട്ടി ലിസ്റ്റ് പരിഗണിക്കാത്തതിലും ഉദ്യോഗസ്ഥർ അസംതൃപ്തരാണ്. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |