ആയോധന കലയും ആദ്ധ്യാത്മികതയും ഒന്നുചേർന്ന താപസൻ. ആയിരക്കണക്കിന് വരുന്ന ശിഷ്യസമൂഹത്തിന് മുൻപിൽ പുഞ്ചിരി തൂകുന്ന ഗുരുവരൻ. എതിരിടാൻ വരുന്ന മാറ്റാനെ ഞൊടിയിടകൊണ്ട് നിലംപരിശാക്കുന്ന കളരി അഭ്യാസി. ബാലചന്ദ്രൻ മാസ്റ്റർ ഇവയെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ജീവിതം കൊണ്ട് പരിശ്രമിച്ച, ബാലചന്ദ്രൻ മാസ്റ്ററെപ്പറ്റി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസ്ക്കവറി ചാനൽ, നാഷണൽ ജ്യോഗ്രഫിക്, ജപ്പാൻ, ജർമ്മൻ, ഫ്രഞ്ച് ടെലിവിഷൻ ചാനലുകൾ എന്നിവ കൊച്ചുകേരളത്തിലേക്ക് യാത്ര ചെയ്തെത്തി മാസ്റ്ററെപ്പറ്റി ഡോക്യുമെന്ററികൾ നിർമ്മിച്ചു.
ചൈതന്യമാർന്ന മുഖം, ഉറച്ച ശബ്ദം, കുലുക്കിയുള്ള ചിരി, ഏതൊരാൾക്കൂട്ടത്തിലും ശ്രദ്ധാകേന്ദ്രമാകുന്ന വ്യക്തിത്വം, അഭ്യാസിയുടെ തലയെടുപ്പ് എല്ലാം മാസ്റ്ററെ വ്യത്യസ്തനാക്കി. ആത്മീയപാത സ്വീകരിച്ച മാസ്റ്റർ പിന്നീട് സദ്ഗുരു ധർമ്മാനന്ദ സ്വരൂപ ഹനുമാൻദാസ് ആയി മാറി. 1983 ലാണ് വഴുതക്കാട് ഇന്ത്യൻ സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സ് സ്ഥാപിച്ചതെങ്കിലും 2003 ൽ പരശുവയ്ക്കലിൽ കളരിയിൽ ധാർമ്മികം എന്ന ആശ്രമം സ്ഥാപിച്ചു. കളരിപ്പയറ്റ് എന്ന തപസ്യ കൈമാറിവന്ന ഒരു കുടുംബത്തിലാണ് ജനനം. കുട്ടിക്കാലത്തേ അഭ്യാസ പരിശീലനം ആരംഭിച്ച ഗുരു പിന്നീട് 15 വർഷക്കാലം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചു.
കളരിപ്പയറ്റിനെ പറ്റിയുള്ള പഠനം കൂടുതൽ ശക്തമായി. പന്നിയോട് ലൂയിസ് ഗുരുക്കൾ, മൂലച്ചൽ നാരായണൻ ഗുരുക്കൾ എന്നിവർ തെക്കൻ സമ്പ്രദായത്തിൽ ഗുരുക്കന്മാരായി. മർമ്മ വിദ്യയിലുംചികിത്സയിലും അഭ്യാസത്തിലും കളരികുലപതിയായി വളർന്ന ഗുരു ലോകമെമ്പാടും ശിഷ്യഗണങ്ങളെ വാർത്തെടുത്തു. ആദ്ധ്യാത്മികതയുടെ അടിത്തറകൂടിയായപ്പോൾ അഭ്യാസത്തിന് കൂടുതൽ അർത്ഥതലങ്ങൾ കൈവന്നു. ജ്ഞാനോദയ പ്രാപ്തി പിന്നീട് സന്യാസ ജീവിതത്തിലേക്ക് നയിച്ചു. പയറ്റിനൊപ്പം ആശ്രമ അന്തരീക്ഷം സത്‌സംഗങ്ങളുടെയും മന്ത്രാർച്ചനകളുടെയും വേദിയായി.
കേരളത്തിന്റെ ശക്തിയും സൗന്ദര്യവുമായ കളരിപ്പയറ്റിന് ഗുരു ഹനുമാൻദാസിന്റെ വിയോഗം തീരാനഷ്ടമാണ്. കളരിപ്പയറ്റിന്റെ അനന്ത സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തിയ യോഗിവര്യന് സാദര പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |