ന്യൂഡൽഹി: ഇന്ത്യ- ആസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടിയിൽ, അടിസ്ഥാന വികസന പദ്ധതികളിലെ നിക്ഷേപത്തിനായി ഇന്ത്യൻ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ആസ്ട്രേലിയൻ പെൻഷൻ ആന്റ് സോവറീൻ ഫണ്ടും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനം. ഇത് കൂടാതെ അടിസ്ഥാന വികസന പദ്ധതികളിലെ ആസ്ട്രേലിയൻ നിക്ഷേപത്തിന് നികുതി ഇളവു നൽകാനും തീരുമാനിച്ചു . ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ സഹകരണം വിപുലപ്പെടുത്താനുമുള്ള നടപടികളാണ് ഇരു നേതാക്കളും ചർച്ച ചെയ്‌തതെന്ന് വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ള അറിയിച്ചു.
ഇതുവഴി ഇന്ത്യയിൽ ആസ്ട്രേലിയൻ നിക്ഷേപം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ആസ്ട്രേലിയൻ പെൻഷൻ ആന്റ് സോവറീൻ ഫണ്ടിന് ആസ്ട്രേലിയയിൽ ലഭിക്കുന്ന നികുതി ഇളവുകൾ ഇന്ത്യയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകി.
രാഷ്‌ട്രത്തലവൻമാരുടെ വാർഷിക സമ്മേളനം നടത്താനുള്ള സുപ്രധാന തീരുമാനവും ഉച്ചകോടിയിലുണ്ടായി. ഇരുരാജ്യങ്ങളിലെയും പൗരൻമാരുടെയും കുടിയേറ്റം, യാത്ര എന്നിവ സുഗമാക്കാനുള്ള നടപടികൾക്കായുള്ള സമ്മതപത്രവും ഒപ്പിട്ടു.
ഇന്ത്യൻ പരിപാടികൾ ആസ്ട്രേലിയൻ ചാനലുകളിലും അവിടുത്തേത് ദൂരദർശനിലും അനുബന്ധ ചാനലുകളിലും സംപ്രേക്ഷണം ചെയ്യാനുള്ള കരാറിൽ ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് സർവീസും പ്രസാർ ഭാരതിയും ഒപ്പിട്ടു. വാണിജ്യം, നിക്ഷേപം, സുരക്ഷ, വിദ്യാഭ്യാസം, സൈബർ, ശാസ്‌ത്ര സാങ്കേതിക മേഖലകളിലെ സഹകരണത്തിനും ധാരണയുണ്ടാക്കി.
ബാംഗ്ളൂരിൽ ക്രിറ്റിക്കൽ ആന്റ് എമേർജിംഗ് പോളിസിക്കായുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള കരാറിലും ഒപ്പിട്ടു.
യുക്രെയിൻ വിഷയത്തിൽ കരുതലോടെ
ഇന്ത്യയ്ക്കും ആസ്ട്രേലിയയ്ക്കും സമാന ആശങ്കകളുള്ള ഭീകരപ്രവർത്തനം പോലെയുള്ള പ്രശ്നങ്ങളും ആഗോള, പ്രാദേശിക വിഷയങ്ങളും നരേന്ദ്രമോദി-മോറിസൺ ചർച്ചയിൽ വന്നു.
യുക്രെയിൻ, ചൈന വിഷയങ്ങളിൽ ക്വാഡ് കൂട്ടായ്മയുടെ നിലപാട് ശരിവച്ച നേതാക്കൾ യുക്രെയിൻ പ്രതിസന്ധി ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി. യുക്രെയിൻ ജനത നേരിടുന്ന മനുഷാവകാശ പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു.
ലഡാക്ക് അതിർത്തിയിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങളെക്കുറിച്ച് മോദി വിവരിച്ചു. ചൈനയുടെ കടന്നുകയറ്റങ്ങൾ ദക്ഷിണ ചൈന സമുദ്രത്തിലെ സുരക്ഷയെയും ബാധിക്കുമെന്ന് മോറിസണും അഭിപ്രായപ്പെട്ടു.
ഇന്ത്യയും ആസ്ട്രേലിയും സംയുക്തമായി പസഫിക് ദീപരാജ്യങ്ങൾക്ക് ആവശ്യമായ ദുരന്ത നിവാരണ സഹായം അടക്കം ലഭ്യമാക്കാനും ധാരണയായി. മ്യാൻമാറിലെ മനുഷ്യാവകാശ ലംഘടനങ്ങളും ചർച്ചയായി.
u
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |